ഇന്തോ-പസഫിക് വ്യാപാര കൂട്ടായ്മയിലേയ്ക്കുള്ള അംഗത്വത്തിൽ ഒപ്പു വെച്ച് യുകെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി കെമി ബാഡെനോക്ക്. ന്യൂസിലാന്റിൽ നടന്ന ട്രാൻസ്-പസഫിക് പങ്കാളിത്തത്തിനായുള്ള കരാറിലാണ് ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ഒപ്പുവച്ചത്. ഈ കരാർ ബ്രിട്ടീഷ് ബിസിനസുകളെ അര ബില്യൺ ആളുകൾ ഉള്ള വിപണിയിലേയ്ക്ക് എത്തിക്കും. ഓസ്‌ട്രേലിയ, ബ്രൂണെ, കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്‌സിക്കോ, ന്യൂസിലാൻഡ്, പെറു, സിംഗപ്പൂർ, വിയറ്റ്‌നാം എന്നിവ ഉൾപ്പെടുന്ന ഈ കൂട്ടായ്മയിൽ 2018-ൽ അതിന്റെ രൂപീകരണത്തിന് ശേഷം ചേരുന്ന ആദ്യത്തെ പുതിയ അംഗമാണ് ബ്രിട്ടൻ. കൂട്ടായ്മയിൽ പ്രവേശിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം കൂടിയാണ് യുകെ.

ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര കരാറാണിത്. രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം മാർച്ചിൽ ഉണ്ടാക്കിയ കരാറിന്റെ ഔപചാരികമായ സ്ഥിരീകരണമാണ് ഇനി വരാനുള്ള ഒപ്പിടൽ. ബ്രിട്ടനും മറ്റ് 11 സിപിടിപിപി അംഗങ്ങളും ഇപ്പോൾ കരാർ അംഗീകരിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. 2024 ന്റെ രണ്ടാം പകുതിയിൽ പുതിയ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് വിശ്വസിക്കുന്നത്. പുതിയ കരാർ പ്രാബല്യത്തിൽ വരുമ്പോൾ 500 ദശലക്ഷത്തിലധികം ആളുകളുള്ള ഒരു വിപണിയിലേയ്ക്ക് ബ്രിട്ടീഷ് ബിസിനസ്സുകൾക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് സി‌പി‌ടി‌പി‌പി രാജ്യങ്ങളിലെ മന്ത്രിമാർക്കൊപ്പം കരാർ രൂപീകരിക്കുന്ന കെമി ബാഡെനോക്ക് പറഞ്ഞു.

കാനഡ, ചിലി, ജപ്പാൻ, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്ക് ക്ഷീര ഉത്പാദകർക്ക് കയറ്റുമതി അവസരങ്ങൾ ലഭിക്കും. അതേസമയം ബീഫ്, പന്നിയിറച്ചി, കോഴി ഉത്‌പാദിപ്പിക്കുന്നവർക്ക് മെക്സിക്കോയുടെ വിപണിയിൽ മികച്ച പ്രവേശനം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സ്‌പോർട്ട് ആന്റ് ഇന്റർനാഷണൽ ട്രേഡിന്റെ കണക്കനുസരിച്ച്, ഓസ്‌ട്രേലിയൻ അഹ്‌ഗ് ബൂട്ട്‌സ്, ന്യൂസിലാൻഡിൽ നിന്നുള്ള കിവി പഴങ്ങൾ, ചിലിയിൽ നിന്നുള്ള ബ്ലൂബെറി, കനേഡിയൻ മേപ്പിൾ സിറപ്പ് എന്നിവ പുതിയ കരാർ പ്രാബല്യത്തിൽ വരുമ്പോൾ യുകെ ഉപഭോക്താക്കൾക്ക് വിലകുറഞ്ഞതായി മാറും.