അന്യഗ്രഹജീവിയെപ്പോലെയാകാന്‍ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത വ്യക്തിയാണ് ഫ്രാന്‍സിലെ ആന്റണി ലൊഫ്രെഡോ. കണ്ണിലെ കൃഷ്ണമണിയിലും നാവിന്റെ അറ്റം പിളര്‍ന്നും ടാറ്റൂ ചെയ്ത ലൊഫ്രെഡോ ബ്ലാക്ക് ഏലിയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അടുത്താണ് ലൊഫ്രെഡോ ചെവിയും രണ്ടു വിരലുകളും മുറിച്ചുമാറ്റിയത്.

തന്നെ ഒരു സാധാരണ മനുഷ്യനായി കാണണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലൊഫ്രെഡോ ഇപ്പോള്‍. താന്‍ അടുത്തുചെല്ലുമ്പോള്‍ പലരും തന്നോട് മാറിനില്‍ക്കാന്‍ പറയുന്നുവെന്നും ആരും ജോലി നല്‍കുന്നില്ലെന്നും 34-കാരന്‍ പറയുന്നു.

തന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ബ്ലാക്ക് ഏലിയന്‍ എന്നു പേരുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൊഫ്രെഡോ പങ്കുവെയ്ക്കാറുണ്ട്. 1.2 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഈ ഇന്‍സ്റ്റഗ്രാം പേജിനുള്ളത്.

ഇതൊരു പ്രൊജക്റ്റ് ആയിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ രൂപം കാരാണം ധാരാളം നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. എന്നെ കാണുമ്പോള്‍ ആര്‍ത്തുവിളിക്കുകയും ഓടുകയും ചെയ്യുന്നവരുണ്ട്. ഞാനും മനുഷ്യനാണ്. പക്ഷേ ആളുകള്‍ ഞാന്‍ ഭ്രാന്തനാണെന്ന് കരുതുന്നു. എനിക്കു ജോലി പോലും കിട്ടുന്നില്ല.’പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമായ ക്ലബ്ബ് 113ന് നല്‍കിയ അഭിമുഖത്തില്‍ ലൊഫ്രെഡോ പറയുന്നു.

എല്ലാ ദിവസവും പോരാട്ടമാണെന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കാത്ത പുതിയ ആളുകളെ ദിവസവും കണ്ടുമുട്ടുന്നുവെന്നും ലൊഫ്രെഡോ കൂട്ടിച്ചേര്‍ത്തു.