ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും നടപടി ആവശ്യപ്പെട്ട് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചു. നേരത്തെ നല്‍കിയ പരാതിയിലെ പിഴവുകള്‍ പരിഹരിച്ചുള്ളതാണ് പുതിയ പരാതി.

സാക്ഷികളെ കൂറുമാറ്റി. തെളിവ് നശിപ്പിച്ചു തുടങ്ങിയവയാണ് പ്രധാനപരാതികള്‍. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിന് ദിലീപിന്റെ അഭിഭാഷകര്‍ നേതൃത്വം നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു

നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകര്‍, അഭിഭാഷക വൃത്തിക്ക് നിരക്കാത്ത തരത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ്മേനോന്‍ എന്നിവര്‍ക്കെതിരായാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ ഇരുപത് സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലാണെന്നാണ് ആരോപണം.

വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തും പ്രതിയാണ്.

സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.

കേസിലെ വിഐപി എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചയാള്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് എസ്പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേര്‍ത്തത്. ഇതോടെ വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല.