ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- 25 വർഷം നീണ്ടു നിന്ന തങ്ങളുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുൻഭാര്യ മറീന വീലർ. 2019 ൽ തനിക്കു സെർവൈക്കൽ ക്യാൻസർ സ്ഥിരീകരിച്ചതായും മറീന വെളിപ്പെടുത്തിയിരിക്കുകയാണ്. കാരി സിമണ്ട്സുമായുള്ള ബോറിസ് ജോൺസന്റെ വിവാഹം വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ വച്ച് രഹസ്യമായി നടന്നതിന് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മറീന പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 1993ലാണ് മറീന വീലർ – ബോറിസ് ജോൺസൻ വിവാഹം നടന്നത്. ഇരുവർക്കും രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇതിലുണ്ട്. 2018 ലാണ് ഇരുവരും പിരിയുകയാണെന്ന വാർത്ത പുറത്തുവന്നത്. ഒരു തരത്തിലും മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കാൻ പറ്റാതായതിനെ തുടർന്നാണ് അവസാനിപ്പിച്ചത് എന്ന് അവർ പറഞ്ഞു.

ക്യാൻസർ സ്ഥിരീകരിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം മറീന മറ്റ് സ്ത്രീകൾക്ക് പ്രചോദനം ആകുകയാണ്. കൃത്യമായ ഇടവേളകളിൽ ക്യാൻസർ ടെസ്റ്റ് ചെയ്യുവാൻ അവർ സ്ത്രീകളെ ബോധവൽക്കരിക്കുന്നു. വളരെ തുടക്കത്തിൽ കണ്ടുപിടിച്ചതിനെ തുടർന്നാണ് തന്റെ അസുഖം ഭേദമാക്കാൻ സാധിച്ചതെന്ന് അവർ പറഞ്ഞു. എഴുത്തുകാരിയും, അഡ്വക്കേറ്റും ആയിരിക്കുന്ന മറീനയുമായുള്ള ദാമ്പത്യത്തിനിടെ തന്നെ, തനിക്ക് ബോറിസ് ജോൺസനുമായി നാലുവർഷം നീണ്ടുനിന്ന ബന്ധമുണ്ടായിരുന്നുവെന്ന് യുഎസ് ബിസിനസ് വിമൺ ജെന്നിഫർ അർകുറി വെളിപ്പെടുത്തിയിരിക്കുകയാണ്. 2012 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ, ബോറിസ് ജോൺസൺ രണ്ടാംതവണ ലണ്ടൻ മേയർ ആയിരിക്കുന്ന സമയത്താണ് തങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്ന് ജെന്നിഫർ വ്യക്തമാക്കുന്നു. തന്റെ വാദങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകൾ ഉണ്ടെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത്തരത്തിലുള്ള ബന്ധത്തെപ്പറ്റി ഇതുവരെ നിഷേധിച്ചിട്ടില്ല. എന്നിരുന്നാലും തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തരത്തിലുള്ള പ്രസ്താവനയും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.