സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ കാലഘട്ടം കുടുംബബന്ധം കൂടുതൽ ദൃഢമാക്കിയെന്ന് പഠനങ്ങൾ. ആറാഴ്ച ആയി അടച്ചുപൂട്ടലിൽ കഴിയുന്ന രാജ്യത്തെ ജനങ്ങൾ കൂടുതലായി കുടുംബത്തോടൊപ്പം ചിലവഴിച്ചതിനാൽ അത് പല മാറ്റങ്ങളിലേക്കും വഴി തുറന്നു. ലോക്ക്ഡൗണിന്റെ സ്വാധീനം ബ്രിട്ടീഷ് ജനജീവിതത്തെ ബാധിച്ചതായി ഒരു പ്രത്യേക മെയിൽ ഓൺ സൺ‌ഡേ വോട്ടെടുപ്പ് വെളിപ്പെടുത്തി. പങ്കാളികളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ബന്ധം പിരിയാനുള്ള സാധ്യത കുറച്ചതായി ആളുകൾ വിശ്വസിക്കുന്നു. അവർ ജോലി ആസ്വദിക്കുകയും കുടുംബത്തോടൊപ്പം ഏറെ നേരം ചിലവിടുകയും ചെയ്യുന്നു. വിവാഹം കഴിച്ചവർ ലൈംഗിക ബന്ധത്തിനും ഈ കാലത്ത് പ്രാധാന്യം കൊടുക്കുന്നതായി ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ മൊത്തത്തിൽ 29 ശതമാനം ആളുകൾ ഇപ്പോൾ ലൈംഗിക ബന്ധം കുറവാണെന്ന് അഭിപ്രായപ്പെട്ടു. 20 ശതമാനം പേർ ലൈംഗിക ബന്ധത്തിന് കൂടുതൽ സമയം ലഭിക്കുന്നതായി വെളിപ്പെടുത്തി.

കുടുംബ ബന്ധത്തിൽ 37 ശതമാനം പേർ തങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാൻ ലഭിച്ചതായി പറഞ്ഞു. ആകെ 26 ശതമാനം പേർ തങ്ങളുടെ ബന്ധം മെച്ചപ്പെട്ടുവെന്ന് പറയുന്നു. 13 ശതമാനം പേർ ബന്ധം വഷളായെന്നും പറയുന്നു. ലോക്ക്ഡൗണിന്റെ ഫലമായി തങ്ങൾ ഇപ്പോൾ പിരിയാൻ സാധ്യതയുണ്ടെന്ന് ഒൻപത് ശതമാനം ആളുകൾ മാത്രമേ കരുതുന്നുള്ളൂ. 27 ശതമാനം പേർ പിരിയാനുള്ള സാധ്യത കുറവാണെന്ന് കരുതുന്നു. വോട്ടെടുപ്പിൽ പ്രതികരിച്ചവർ, മക്കളോടോത്ത് കൂടുതൽ സമയം ചിലവഴിച്ചതായി വെളിപ്പെടുത്തി. 45 ശതമാനം പേർ ഭാവിയിൽ തങ്ങളുടെ മക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും 13 ശതമാനം പേർ കുറഞ്ഞ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. കുട്ടികളോടൊപ്പം താമസിക്കുന്നവരിൽ മൂന്നിലൊന്ന് പേരും അവരുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്ന് പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ, 47 ശതമാനം പേർ അങ്ങനെ പറയുന്നു. ആളുകൾ കുറച്ച് മാത്രമേ തർക്കവിഷയങ്ങളിൽ ഇടപെടുന്നുവുള്ളുവെന്നും കൂടുതൽ വ്യായാമം ചെയ്യുന്നുവെന്നും വെളിപ്പെടുത്തി. കുടുബ ജീവിതം ശക്തിപ്പെട്ടെങ്കിലും 38 ശതമാനം പേർ തങ്ങളുടെ കുടുംബ വരുമാനം കുറഞ്ഞുവെന്ന് പറയുന്നു. 11 ശതമാനം പേർ മാത്രമാണ് ഇത് ഉയർന്നതെന്ന് പറയുന്നത്. ലോക്ക്ഡൗണിൽ തങ്ങളുടെ മാനസികാവസ്ഥ വഷളായെന്ന് 30 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 1500ഓളം ബ്രിട്ടീഷ് പൗരന്മാരെ ഓൺലൈൻ വഴി അഭിമുഖം നടത്തിയതുനുശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.