ഫ്ലോറിഡയിലെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ പൂർണ്ണമായി ഇരുട്ടിൽ മുക്കിയ അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ജനവാസമേഖലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ യുഎസിൽ ഉണ്ടായ ഏറ്റവും ശക്തമായ കാറ്റാണിതെന്നാണു റിപ്പോർട്ടുകൾ. രാക്ഷസകൊടുങ്കാറ്റെന്നാണ് കാറ്റഗറി 4ൽപ്പെട്ട ഇയാൻ ചുഴലിക്കാറ്റിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൾ കാറ്റിന്റെ ശക്തിയിൽപ്പെട്ടു പോയതായി റിപ്പോർട്ടുകളുണ്ട്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറക്കുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 20 പേരെ കാണാതായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലാണു കാറ്റു വീശിയത്. വളരെ അപകടകാരിയായ ചുഴലിക്കാറ്റിനൊപ്പം കനത്തമഴയും ജനജീവിതം ദുസഹമാക്കി. വൈദ്യുതി ബന്ധം നിലച്ചു. 20 ലക്ഷത്തോളം ജനങ്ങളെയാണ് ഇതു ബാധിച്ചത്. വൈദ്യുതി ട്രാൻസ്ഫോമറുകൾ പൊട്ടിത്തെറിച്ചു.കടൽത്തീരത്തെ വീടുകളിലേക്കു വെള്ളം ഇരച്ചു കയറി. റോഡുകൾ വെള്ളത്തിനിടയിലായി.

ചുഴലിക്കാറ്റിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് തീരദേശ മേഖലകളിൽ നിന്ന് 25 ലക്ഷത്തോളം പേരെ അധികൃതർ ഒഴിപ്പിച്ചിരുന്നു. രക്ഷപെടാൻ കഴിയാതിരുന്നവരോട് വീടിനുള്ളിൽ തന്നെയിരിക്കണമെന്നു നിർദേശം നൽകി. ഫ്ലോറിഡയ്ക്കു പുറമെ ജോർജിയ, സൗത്ത് കാരലൈന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാൻ ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു.