പാലാ സീറ്റ് വിട്ട് നല്‍കില്ല എന്ന് ആവര്‍ത്തിച്ച്‌ മാണി സി കാപ്പന്‍. ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണം എന്നും മാണി സി കാപ്പന്‍ ചോദിച്ചു. പാല മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ എന്റെ ചങ്കാണ് വിട്ടിട്ട് പോകുന്ന പ്രശ്‌നമില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വരികയാണെങ്കില്‍ സ്വാഗതം ചെയ്യുന്നു, എന്‍സിപി ജയിച്ചൊരു സീറ്റും വിട്ടുകൊടുക്കില്ല, വിട്ടുകൊടുത്തരു ചര്‍ച്ചക്കില്ല, മാണി സാര്‍ ജയിച്ച പാലയല്ല ഇപ്പോ, അതൊക്കെ മാറി, ഓരോ മത്സരത്തിലും മാണിയുടെ ഭൂരിപക്ഷം കുറക്കുകയായിരുന്നു, അതിനാല്‍ ജോസ് കെ മാണിക്ക് വലിയ വൈകാരികതയുടെ ആവശ്യമൊന്നുമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിലെത്താന്‍ പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് മാണി സി കാപ്പന്‍ തന്റെ മുന്‍നിലപാട് ഒരിക്കല്‍ കൂടിയാവര്‍ത്തിച്ചത്. ജോസ് വിഭാഗം ഇടതുമുന്നണിയോട് ചങ്ങാത്തം കൂടാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നതാണ്. ആ നിലപാടില്‍ ഉച്ചുനില്‍ക്കുകയാണ് അദ്ദേഹം ഇപ്പോഴും. അതിനിടെ ഇടതുപ്രവേശനം ഉറപ്പാക്കിയ ജോസ് വിഭാഗത്തിന് 20 സീറ്റുകള്‍ നല്‍കാമെന്ന സി പി എം ഉറപ്പുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴി‍ഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചര്‍ച്ചകളിലെടുത്തു. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടല്ല.

പാലാ സീറ്റും വേണമെന്ന് നിലപാടിലാണ് ജാേസ് വിഭാഗം എന്നാണ് അറിയുന്നത്.ജോസ് കെ.മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന നേരത്തെ പുറത്തു വന്നിരുന്നു . എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ ജോസ് കെ.മാണി പൂര്‍ത്തിയാക്കിയിരുന്നു . നിയമസഭ സീറ്റുകള്‍ സംബന്ധിച്ചും ഇതില്‍ ഏകദേശ ധാരണയായി. കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് ഉറപ്പിക്കുന്നു. പാലാ സീറ്റിലും കണ്ണുണ്ട്.രാജ്യസഭ സീറ്റ് മാണി സി.കാപ്പന് വിട്ടു നല്‍കി പാലാ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇത് പാടെ നിഷേധിക്കുകയാണ് എന്‍സിപിയും മാണി സി.കാപ്പനും. പൊരുതി നേടിയ പാലായെ കൈവിടില്ലെന്ന് മാണി സി.കാപ്പന്‍ വ്യക്തമാക്കിയത് .

ജോസ് വിഭാഗം മത്സരിച്ചിരുന്ന നിലവില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും, പേരാമ്പ്രയും സിപിഎം നിലനിര്‍ത്തും. കുട്ടനാട് സീറ്റിലും ജോസ് കെ.മാണി അവകാശം ഉന്നയിക്കില്ല. കാഞ്ഞിരപ്പള്ളി വിട്ടു നല്‍കുന്നതില്‍ സിപിഐക്ക് ഇപ്പോഴും എതിര്‍പ്പുണ്ട്. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റുകളിലൊന്ന് വിട്ടു നല്‍കി സിപിഐയെ അനുനയിപ്പിക്കാനാണ് നീക്കം. മാണി സി.കാപ്പനെയും എന്‍സിപിയെയും തൃപ്തിപ്പെടുത്തുന്ന ഫോര്‍മുലയ്ക്കായുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തിന് പാല സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മാണി സി കാപ്പന്‍ നേരത്തെ വന്നിരുന്നു . പാല സീറ്റില്‍ നിന്നും മാറണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ സീറ്റുകള്‍ ഒന്നും തന്നെ വീട്ടുകൊടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .

ഏഴ് ലോക്‌സഭ അംഗങ്ങളും എട്ട് രാജ്യസഭ അംഗങ്ങളുമുള്ള ഒരു അഖിലേന്ത്യ പാര്‍ട്ടിയാണ് എന്‍സിപി. ശരദ് പവാര്‍ ആണ് ഞങ്ങളുട നേതാവ്. പാര്‍ട്ടിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് അദ്ദേഹമാണ്. ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം’ മാണി സി കാപ്പന്‍ പറഞ്ഞു. തന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടും ഇക്കാര്യമാണ് പറഞ്ഞതെന്നും ഇതിലെവിടെയാണ് മുന്നണി വിടുമെന്ന പരാമര്‍ശമുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു സിനിമാക്കാരന്‍ കൂടി ആയതുകൊണ്ട് തന്റെ ഡയലോഗുകള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചതാണോ എന്നും അദ്ദേഹം മാധ്യമ വാര്‍ത്തകളെ പരിഹസിച്ചുകൊണ്ട് ചോദിച്ചിരുന്നു .ഈ സാഹചര്യത്തിൽ ആണ് ഇപ്പോൾ പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന സുപ്രധാന തീരുമാനം വെളിപ്പെടുത്തി മാണി സി കാപ്പൻ രംഗത്ത്‌ വരുന്നത് .