ലണ്ടന്‍: പീഡന കേസില്‍ പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് തുണയായി ഫെയ്‌സ്ബുക്ക്. നേരത്തെ നീക്കം ചെയ്ത ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ് ബ്രിട്ടീഷുകാരനായ ഡാനി കേ നിരപരാധിയാണെന്ന് കോടതി വിധിച്ചത്. നേരത്തെ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ സാഹചര്യ തെളിവുകളെ മുന്‍ നിര്‍ത്തി കോടതി 21 വര്‍ഷം തടവ് ഡാനി കേ വിധിക്കുകയായിരുന്നു. 2012ലാണ് ലൈംഗിക പീഡനക്കേസില്‍ ഡാനി കേയെ അറസ്റ്റു ചെയ്യുന്നത്.

ബലാത്സംഗം നടന്നുവെന്ന് അവകാശപ്പെട്ട സമയത്തിന് ശേഷം ഡാനി കേ ‘ക്ഷമിക്കണം’ എന്ന് അയച്ച സന്ദേശമാണ് വിചാരണക്കിടെ നിര്‍ണ്ണായകമായത്. എന്നാല്‍ ലൈംഗികാരോപണം ഇന്നയിച്ച പെണ്‍കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇങ്ങനെ അയച്ചതെന്ന ഡാനി കേയുടെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു.

എന്നാല്‍ ഡാനിയുടെ നിരപരാധിത്വം തെളിയിക്കാന്‍ നിര്‍ണ്ണായകമായ ഫെയ്സ്ബുക്കിലെ സന്ദേശങ്ങള്‍ കണ്ടെടുത്തത് സഹോദരന്റെ ഭാര്യയായ സാറ മാഡിസനാണ്. ഫേസ്ബുക്കിലെ സന്ദേശങ്ങളുടെ പൂര്‍ണ്ണരൂപം കണ്ടെടുത്തതോടെ ഡാനിയുടെ വാദങ്ങള്‍ സത്യമാണെന്ന് തെളിയുകയായിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡാനി കേ നല്‍കിയ അപ്പീലില്‍ അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെവിടുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ യുവാവിന്റെ അവസ്ഥ എന്താകുമായിരുന്നു. ഇത്തരത്തില്‍ തന്നെയാണ് സമൂഹത്തില്‍ ഓരോ കുറ്റങ്ങളും ചെയ്യാത്ത മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്നത്.