ഒമിക്രോൺ വൈറസ് ബ്രിട്ടനിൽ കൂടുതൽ നാശം വിതയ്‌ക്കുമെന്നും യുകെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം യുകെയിൽ മാത്രം 58,194 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയ്‌ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇവയിൽ ഒമിക്രോൺ വകഭേദത്തിന്റെ ശതമാനം എത്രത്തോളമുണ്ടെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം, ഒമിക്രോൺ ജനുവരിയോടെ വലിയ അളവിൽ പകർന്നേക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇംഗ്ലണ്ടിൽ മാത്രം 25,000 മുതൽ 75,000 വരെ മരണങ്ങൾ സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

2022 ഏപ്രിൽ അവസാനത്തോടെ ഒമിക്രോൺ ബാധിച്ച് അരലക്ഷത്തിലധികം ആളുകൾ ആശുപത്രിയിൽ എത്തും. കൂടാതെ പ്രതിദിന രോഗികളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്. ബ്രിട്ടീഷ് സർക്കാരിന് ഇത് സംബന്ധിച്ച മുന്നിറിയിപ്പ് നൽകിയതായി ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.

ചില ആളുകൾക്ക് കൊറോണ വാക്‌സിനുകൾ ഫലപ്രാപ്തി കാണിക്കുന്നില്ല. ഒമിക്രോൺ വകഭേദം കൂടൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആളുകൾ ഉയർന്ന അപകടാവസ്ഥയിലാണ്. അതിനാൽ ഈ ആളുകൾക്ക് ആസ്ട്രസെനെക്ക നിർമ്മിച്ച ആന്റി-ബോഡി ചികിത്സ ഉപയോഗിക്കുന്നതിന് ഫ്രഞ്ച് ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.

ബൂസ്റ്റ‍ർഡോസ് ഒമിക്രോണിന് എതിരെ ഫലപ്രദമാണെന്ന് യുകെ ഗവേഷകർ. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം പ്രതിരോധം ബൂസ്റ്റർ ഡോസുകൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രാഥമിക പഠനത്തിൽ നിന്നും വ്യക്തമായത്. സർക്കാർ വകുപ്പായ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് പഠനം നടത്തിയത്.

ലാബിന് പുറത്തു നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ഒമിക്രോണിനെതിരായ പരിരക്ഷയെക്കുറിച്ചുള്ള ആദ്യകാല റിപ്പോർട്ടാണിത്. ഡിസംബർ പത്തിനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആദ്യ രണ്ട് ഡോസുകൾ എടുത്ത ഒരു വ്യക്തിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചാൽ നേരിയ രോഗത്തിനെതിരെ പോരാടാനുള്ള ശേഷി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. എന്നാൽ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നത് വഴി ഒരു പരിധി വരെ സംരക്ഷണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ആദ്യകാല ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ഈ ആദ്യകാല കണക്കുകൾ ജാഗ്രതയോടെ പരിഗണിക്കണം. എന്നാൽ രണ്ടാമത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷം ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ വകഭേദം വേഗത്തിൽ പിടിപെടുന്നുവെന്നും അതിനുള്ള സാധ്യത കൂടുതലാണെന്നും അവർ പറയുന്നു,“ യുകെഎച്ച്എസ്എയിലെ പ്രതിരോധ കുത്തിവെപ്പ് മേധാവിയായ മേരി റാംസെ വെള്ളിയാഴ്ച പറഞ്ഞു. ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറയുന്നു.