മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നാല് നടന്‍മാരെയും അവരുടെ പ്രകടനങ്ങളെ കുറിച്ചും ഫഹദ് ഫാസില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, തിലകന്‍, നെടുമുടി വേണു എന്നിവരാണ് തന്നെ ഏറെ സ്വാധീനിച്ച നടന്‍മാര്‍ എന്നാണ് ഫഹദ് പറയുന്നത്. ‘കിരീടം’, ‘തനിയാവര്‍ത്തനം’, ‘ന്യൂഡല്‍ഹി’, ‘ധനം’ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് തന്നെ സ്വാധീനിച്ചതെന്നും ഫഹദ് ഫിലിം കമ്പാനിയനോട് പറഞ്ഞു.

എണ്‍പതുകളിലെ മലയാള സിനിമ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ഫഹദ് പറയുന്നത്. ഒരു പത്മരാജന്‍ സിനിമയോ ഭരതന്‍ സിനിമയോ കാണുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജത്തില്‍ നിന്നാണ് താന്‍ ഒരു സിനിമ ചെയ്യുന്നത്. 25 മുന്‍പ് ഇറങ്ങിയ ആ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിലെ അഭിനേതാക്കള്‍ കാലത്തിന് മുമ്പേ സഞ്ചരിച്ചുവെന്ന് മനസിലാവും എന്നും ഫഹദ് പറയുന്നു.

”തിലകന്‍ സാറിനെപ്പോലെയുള്ള നടന്മാര്‍ പ്രേക്ഷകരെ മുന്നില്‍ കണ്ടാണോ അഥവാ ലെന്‍സുകള്‍ മാത്രം മുന്നില്‍ കണ്ടാണോ അഭിനയിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയും കിട്ടുന്നില്ല. വ്യത്യസ്തമായ ഒരു സംവേദനമാണ് ആ പെര്‍ഫോമന്‍സുകളില്‍ നിന്ന് ലഭിക്കുന്നത്. യവനിക അടക്കമുള്ള കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ ഗംഭീരമാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഈ കണ്ണി കൂടി, ആദാമിന്റെ വാരിയെല്ല് തുടങ്ങി നിരവധി മനോഹര സിനിമകള്‍.”

”ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് ഇപ്പോള്‍ കാണുമ്പോഴും ഒരു ഫ്രെയിം പോലും നിങ്ങള്‍ക്ക് അതില്‍ നിന്ന് മാറ്റണം എന്ന് തോന്നില്ല. ഒരു ഫ്രെയിമും കൂട്ടിച്ചേര്‍ക്കണമെന്നും തോന്നില്ല. ഘടനാപരമായി അത്രയും പൂര്‍ണ്ണതയുണ്ട് ആ സിനിമകള്‍ക്ക്” എന്നാണ് ഫഹദ് അഭിപ്രായപ്പെടുന്നത്.