സംവിധായകന്‍ അലി അക്ബര്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താനും തന്റെ കുടുംബവും മതം ഉപേക്ഷിക്കുകയാണെന്ന് അലി അക്ബര്‍ വ്യക്തമാക്കിയത്.

ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജികള്‍ ഇട്ട ആളുകളോടുള്ള തന്റെ ഉത്തരമാണിതെന്നും താന്‍ മുസ്‌ലിമല്ല ഭാരതീയനാണെന്നും അലി അക്ബര്‍ പറഞ്ഞു.

ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചതിന് ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്.

ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുകൂട്ടിരിക്കുകയാണെന്നും 30 ദിവസത്തേക്ക് തന്നെ ഫേസ്ബുക്കില്‍ നിന്നും വിലക്കിയതിന് പിന്നില്‍ അവരാണെന്നും അലി അക്ബര്‍ പറഞ്ഞു.

നാളെ തന്റെയും വീട്ടുകാരുടേയും തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. ആരെയും കൂടെ കണ്ടിട്ടല്ല മതം ഉപേക്ഷിക്കുന്നത്, അലി അക്ബര്‍ പറയുന്നു.

ചില സംഭവങ്ങള്‍ കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും. ആ പൊട്ടിത്തെറിക്കലിന് രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ട് പോകണം.

തന്റെ പേര് രാമസിംഹന്‍ എന്നാക്കുകയാണെന്നും വരും ദിവസം മുതല്‍ തന്നെ എല്ലാവര്‍ക്കും അങ്ങനെ വിളിക്കാമെന്നും അലി അക്ബര്‍ പറഞ്ഞു.

അലി അക്ബറിന്റെ വാക്കുകള്‍

ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുക്കൂട്ടിയിരിക്കുന്നു. 30 ദിവസത്തെ ഫേസ്ബുക്ക് വിലക്കിന് പിന്നില്‍ ഇവരാണ്. ഞാന്‍ ഇനി ഈ മതത്തിന്റെ കൂടെയില്ല. ഞാനും കുടുംബവും ഈ മതം ഉപേക്ഷിക്കുന്നു. ഇനി മതമില്ല ഞങ്ങള്‍ക്ക്. മതമില്ലാത്ത ഒരു സംസ്‌കാരത്തിന്റെ കൂടെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. മതമില്ലാത്ത ഒരു സംസ്‌കാരമേയുള്ളൂ, അത് ഭാരതീയ സംസ്‌കാരമാണ്. ആ സംസ്‌കാരത്തിന്റെ കൂടെ പൂര്‍ണമായും അലിഞ്ഞുപോകാന്‍ തീരുമാനിക്കുന്നു. ഇനി മതമില്ല. ധര്‍മ്മത്തിന്റെ ഭാഗം മാത്രമേയുള്ളൂ. ആ ധര്‍മ്മത്തിന്റെ കൂടെ ഞങ്ങള്‍ ചലിക്കാന്‍ തീരുമാനിച്ചു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് ഞാന്‍ വലിച്ചെറിയുന്നു.

ഭാരതത്തിന്റെ ഏറ്റവും വലിയ പൗരന്‍ അന്തരിച്ചപ്പോള്‍ ചിരിക്കുന്ന ആയിരക്കണക്കിന് ഇമോജികള്‍ ഇട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണിത്. ഇന്ന് മുതല്‍ ഞാന്‍ മുസ്‌ലിമല്ല, ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഭാരതീയരാണ്. ഞങ്ങള്‍ തീരുമാനിച്ചു. ആ മതത്തെ ഇന്ന് ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്. ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. അതീവ ദുഃഖമുണ്ട്. ഇത് ഔദ്യോഗികമായി പറയുന്ന കാര്യമാണ്.

നാളെ എന്റെ തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. എന്റെ കുടുംബത്തിന്റെ തലക്കും വിലയിടാം. ഒരു പേടിയുമില്ല. ആരെയും കൂടെ കണ്ടിട്ടല്ല ഈ പറയുന്നത്. ഒരാളും കൂടെയുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരാളും എന്റെ കൂടെയുണ്ടാകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ പാര്‍ട്ടിയോ ചുറ്റുമുള്ളവരോ കൂടെയുണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്. ചിലത് കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും, ആ പൊട്ടിത്തെറിക്കലിന് സാധ്യതയില്ലെങ്കില്‍ രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ടു പോകണം.

എന്റെ പേര് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വിളിക്കാം. അച്ഛനും അമ്മയും തന്ന പേര് മാറ്റണമെന്ന് ചില സുഡാപികള്‍ പറയുന്നുണ്ട്. പട്ടിക്കും പൂച്ചക്കും പേരിടും. തിരിച്ചറിയാനുള്ള ഒരു വ്യവസ്ഥ മാത്രമാണത്. പക്ഷേ തിരിച്ചറിയുന്ന ഒരു പേരുണ്ടല്ലോ. ആ പേര് വേണ്ടാന്ന് വെച്ചു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിക്കാം. രണ്ട് ദിവസത്തെ എന്റെ വേദനയാണ്.

എന്റെ പേര് നാളെ മുതല്‍ രാമസിംഹന്‍ എന്നാക്കുകയാണ്. ഈ കേരളത്തില്‍ സംസ്‌കാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ അലി അക്ബറിനെ രാമസിംഹന്‍ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു.