ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ ഗർഭിണികൾക്ക് നൽകുന്നത് അടിയന്തരമായി നിർത്തിവയ്ക്കാൻ ജിപികൾക്ക് നിർദ്ദേശം ലഭിച്ചു . എൻ എച്ച്എസ് ഇംഗ്ലണ്ടാണ് ഈ കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരിക്കുന്നത്. നിലവിൽ ഫൈസറോ മോഡോണയോ നൽകാത്ത അസ്ട്രസെനക്ക മാത്രം നൽകുന്ന ജിപികളോടാണ് ഗർഭിണികൾക്കായുള്ള പ്രതിരോധകുത്തിവെയ്പ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്; വാക്‌സിൻ അഡ്വൈസറി ബോഡി നേരത്തെ നൽകിയ നിർദേശത്തിന് കടകവിരുദ്ധമായ നിലപാടാണിത്. ഗർഭിണികൾക്ക് അവരുടെ സമപ്രായക്കാർക്ക് ഒപ്പം പ്രതിരോധകുത്തിവെയ്പ്പ് നൽകണമെന്നതായിരുന്നു വാക്‌സിൻ അഡ്വൈസറി ബോഡിയുടെ നിർദ്ദേശം.

പ്രതിരോധ കുത്തിവെയ്പ്പും രോഗപ്രതിരോധവും സംബന്ധിച്ച ജോയിൻ കമ്മിറ്റി ആദ്യം നിർദ്ദേശിച്ചത് ഗർഭിണികളിലെ പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുന്നതു വരെ ഗർഭധാരണം ഒഴിവാക്കണമെന്നാണ്. എന്നാൽ യുഎസിൽ നിന്ന് ഗർഭിണികളിലെ വാക്‌സിനേഷൻ സുരക്ഷിതമാണെന്ന വിവരങ്ങൾ ലഭ്യമായതിനെ തുടർന്ന് ഈ നിർദ്ദേശം പിൻവലിച്ചിരുന്നു. എന്നാൽ യുഎസിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ഫൈസറോ മോഡോണയോ നൽകിയതിൻെറ അടിസ്ഥാനത്തിലാണെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. പക്ഷേ ഇതിനകം തന്നെ അസ്ട്രസെനക്കയുടെ ആദ്യ ഡോസ് ലഭിച്ച ഗർഭിണികൾ മുൻ നിശ്ചയ പ്രകാരം രണ്ടാം ഡോസ് സ്വീകരിക്കണമെന്ന നിർദ്ദേശം നിലവിലുണ്ട്.