സ്വന്തം ലേഖകൻ

യു കെ :- പ്രശസ്തനായ അമേരിക്കൻ അഭിനേതാവ് ജോണി ഡെപ്പിനെതിരെ കോടതിയിൽ മൊഴി നൽകി മുൻഭാര്യയും, നടിയുമായ ആംബർ ഹെഡ്. ചിലപ്പോഴൊക്കെ സ്നേഹവും, കരുതലും ഉള്ള വ്യക്തിയാണെങ്കിലും, പലപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവം തികച്ചും അനിയന്ത്രിതമായിരുന്നുവെന്ന് അവർ പറഞ്ഞു. താൻ അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നതായും, അദ്ദേഹത്തിന്റെ സ്വഭാവത്തിന് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നടി വ്യക്തമാക്കി. സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്ന ഒരു ഗാർഹിക പീഡകനായി ജോണി ഡെപ്പിനെ ചിത്രീകരിച്ച സൺ ദിനപത്രത്തിന്റെ പബ്ലിഷർക്കെതിരെ അദ്ദേഹം കേസ് കൊടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹോദരി പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരിക്കുന്ന അവസ്ഥയാണ്.

തന്നെ ദേഹോപദ്രവം ഏൽപ്പിച്ചു വരുന്നതായും നടി ഏറ്റു പറഞ്ഞിട്ടുണ്ട്. തന്റെ ബുദ്ധിമുട്ടുകളെ പറ്റി നടി അമ്മയ്ക്ക് അയച്ച മെസ്സേജുകൾ അവർ പുറത്തു വിട്ടിട്ടുണ്ട്. 2015 മുതൽ 2017 വരെ ജോണി ഡെപ്പിന്റെ ഭാര്യയായിരുന്നു ആംബർ ഹെഡ്. അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചതിനാൽ അദ്ദേഹത്തിന്റെ പല മോശം സ്വഭാവങ്ങളും കണ്ടില്ലെന്ന് നടിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ സഹിക്കാവുന്നതിലും അപ്പുറം ആയപ്പോഴാണ് പ്രതികരിച്ചതെന്ന് നടി പറഞ്ഞു.

എന്നാൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ എല്ലാം തന്നെ ജോണി ഡെപ്പ് നിഷേധിച്ചിട്ടുണ്ട്. തന്നെ മനഃപൂർവം കുടുക്കാൻ ആണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകൾ എല്ലാം തന്നെ കൃത്രിമമായി തയ്യാറാക്കപ്പെട്ടവ ആണെന്നും അദ്ദേഹം പറഞ്ഞു.