ദില്ലിയിലെ ലാന്‍ഡ്മാര്‍ക്ക് ജീപ്പ് ഷോറൂമിലാണ് ജീവനക്കാരുടെ ഈ ഗൂണ്ടായിസം നടന്നത്.തലസ്ഥാനത്ത് വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട്, കയര്‍ത്ത യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി. വിഷയത്തില്‍ പ്രതികരണവുമായി ജീപ്പ് രംഗത്തെത്തിയിട്ടുണ്ട്.

വാഹനത്തിന് സൗത്ത് ദില്ലിയിലെ ജീപ്പ് ഷോറൂമിലാണ് ഉപഭോക്താവിനെ ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. വാഹനത്തിന് പ്രശ്‌നമുണ്ടായതിനേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ജീപ്പ് ഗുരുഗ്രാമിലേക്ക് അയച്ചിരുന്നു. എങ്കിലും വാഹനത്തിന്റെ കേടുപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഷോറൂമിലെത്തി ഇദ്ദേഹം പരാതി പറയുകയും ജീവനക്കാരുമായി തര്‍ക്കത്തിലെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.

ഇടികിട്ടിയ മനുഷ്യന്റെ സുഹൃത്തുക്കളാണ് വീഡിയോ എടുത്ത് പരസ്യപ്പെടുത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ സംഭംവം ജീപ്പ് ഇന്ത്യയുടെ കണ്ണില്‍പ്പെട്ടു. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും സംഭവം ഗൗരമായാണ് കാണുന്നതെന്നും വിശദീകരണം വന്നു. കുറ്റക്കാര്‍ക്കെതിരെ തക്ക നടപടിയെടുക്കുമെന്നും ജീപ്പ് അറിയിച്ചു. ജീപ്പ് പോലെ അന്താരാഷ്ട്ര തലത്തില്‍ രാജാവായി വാഴുന്ന ബ്രാന്‍ഡിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച പ്രഹരമാണ് സ്വന്തം ജീവനക്കാര്‍ തന്നെ നല്‍കിയത്.