ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് എന്നാണെന്ന കാര്യം രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന വസ്തുതയാണ്. ദേശീയ തിരഞ്ഞെടുപ്പിനെ കുറിച്ച് കടുത്ത ഊഹാപോകമാണ് ദിനംപ്രതി ഉയർന്നു വരുന്നത്. 2025 ജനുവരി വരെയാണ് ഈ സർക്കാരിന്റെ കാലാവധി. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അതിനുമുൻപ് നടക്കണം .

ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പലതവണ പ്രധാനമന്ത്രി ഋഷി സുനക് ആവർത്തിച്ചിരുന്നു. എന്നാൽ രണ്ടാം പകുതി ആരംഭിക്കുന്ന ജൂലൈയിൽ തിരഞ്ഞെടുപ്പിന് സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഋഷി സുനക് ഒഴിഞ്ഞു മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ പറഞ്ഞതിൽ നിന്ന് പുതിയതായി ഒന്നും പറയാനില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പൊതു തിരഞ്ഞെടുപ്പ് ഈ വർഷം രണ്ടാം പകുതിയുടെ അവസാനമായ ജൂലൈയിൽ തന്നെ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

ജനപിന്തുണയിൽ പ്രധാനമന്ത്രിയും ഭരണകക്ഷിയും വളരെ പിന്നോട്ട് പോയതായുള്ള സർവ്വേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നിരുന്നാലും പണപ്പെരുപ്പം കുറഞ്ഞതും നികുതി വെട്ടി കുറച്ചതും അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനായി റുവാണ്ട ബില്ലും പ്രതിരോധ ചെലവുകൾ വർധിപ്പിക്കാനുള്ള തീരുമാനവും എടുത്തതിലൂടെ ജനങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി.