ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ ന‍ടി മോഹിനി അടുത്തിടെ എത്തിയിരുന്നു.ഇവിടെ വെച്ച്‌ തന്റെ ജീവിതത്തെക്കുറിച്ച്‌ മോഹിനി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

‘എന്റെയും അല്‍ഫോൻസാമ്മയുടെയും ബന്ധം തുടങ്ങുന്നത് മാമോദീസയ്ക്ക് മുമ്പാണ്. അപ്പോള്‍ ഇവര്‍ വിശുദ്ധരല്ല. ഇവിടെ അടുത്തൊരു ഷൂട്ടിംഗിന് വന്നതായിരുന്നു ഞാൻ. അപ്പോഴേക്കും ജീസസിനെ എന്റെ സ്വപ്നത്തില്‍ കണ്ട് കഴിഞ്ഞിട്ടുണ്ട്. അന്നെനിക്കൊരു വിഷൻ കിട്ടി. മിസ്റ്ററീസ് ഓഫ് ലൈറ്റില്‍ വരുന്ന ട്രാൻസ് ഫിഗറേഷൻ. അത് എന്താണെന്ന് എനിക്കൊരു പിടിയുമില്ല. അന്ന് ഇവിടെ അടുത്തൊരു സ്റ്റാള്‍ ഉണ്ട്. അടുത്ത ഷോട്ടിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സിസ്റ്ററിനോട് ഇതേക്കുറിച്ച്‌ ചോദിച്ചു. ജീസസിനെ ലൈറ്റിട്ടത് പോലെ കണ്ടു എന്ന് പറഞ്ഞു. മിസ്റ്ററീസ് ഓഫ് ലൈറ്റ് ആണെന്ന് സിസ്റ്റര്‍ മറുപടി നല്‍കി. പിന്നീട് അവര്‍ വന്ന് നിനക്ക് ജീസസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. അന്ന് എന്നെ എല്ലാവരും അറിയുന്നത് ഒരു പട്ടത്തിയായിട്ടും നടിയായുമായാണ്.

ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അല്‍ഫോൻസാമ്മയുടെ കബറില്‍ പോയി പ്രാര്‍ത്ഥിക്കാൻ പറഞ്ഞു. കബര്‍ എന്ന് പറഞ്ഞതോടെ എനിക്ക് പേടിയായി. ബ്രാഹ്മണ സംസ്കാരത്തില്‍ കബറിലൊന്നും സ്ത്രീകള്‍ പോകാറില്ല. പക്ഷെ ക്രിസ്റ്റ്യാനിറ്റിയില്‍ കബര്‍ സ്വര്‍ഗവും ഭൂമിയും ഒന്നിക്കുന്ന സ്ഥലമാണ്. പക്ഷെ അന്ന് കബറില്‍ പോകുന്നില്ലെന്നാണ് പറഞ്ഞത്. മകന് അസുഖം വന്നപ്പോഴാണ് പിന്നീട് അല്‍ഫോൻസാമ്മയുടെ കബറില്‍ എത്തുന്നത്.

എന്റെ രണ്ടാമത്തെ മകൻ ജനിച്ചപ്പോള്‍ അവന് ഫെബ്രെെല്‍ സൈഷേര്‍സ് എന്ന കണ്ടീഷൻ ഉണ്ടായിരുന്നു. എന്തായാലും ഹോളിഡേയ്ക്ക് കൊച്ചിയില്‍ പോകുന്നുണ്ട്. എനിക്ക് അല്‍ഫോൻസാമ്മയെ കാണണമെന്ന് ഞാൻ ഭര്‍ത്താവിനോട് പറഞ്ഞു. അങ്ങനെ ഞങ്ങളിവിടെ വന്നു. അന്ന് ഞാൻ മകനെ ഈ കബറിന് മുകളില്‍ വെച്ചു. അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അവന് അന്ന് ആറ് മാസമേ ആയിട്ടുള്ളൂ.

അല്‍ഫോൻസാമ്മ. ഇന്ന് മുതല്‍ ഇവൻ എന്റെ മകനല്ല, നിങ്ങളുടെ മകനാണ്. ഈ അസുഖം അവന് തിരിച്ച്‌ വരാൻ പാടില്ല. അത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഞാൻ പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ അവന് 13 വയസ് ആകുന്നു. ഇന്ന് വരെ ഒരു പ്രാവശ്യം പോലും അവന് അങ്ങനെയൊരു അസുഖം വന്നിട്ടില്ല’- മോഹിനി പറയുന്നു.