ചലച്ചിത്രതാരം ശ്രീനാഥ് ഭാസി പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്ന് ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയന്‍റ് കഫെ ഉദ്‌ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു.

ആറു ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ നാലുലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്‌ഘാടന ദിവസവും കൈമാറാമെന്നായിരുന്നു ധാരണ. എന്നാൽ, പരിപാടിക്ക് ഒരു ദിവസം മുമ്പ് താൻ യു.കെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റാനും ശ്രീനാഥ്‌ ആവശ്യപ്പെട്ടു. തുടർന്ന് പരിപാടി 22ലേക്ക് മാറ്റി.

എന്നാൽ, വീണ്ടും പരിപാടി മാറ്റിവെക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതോടെ ഒരുമാസം നീളുന്ന ടൂർണമെന്‍റ് നടത്താനായില്ല. ഇതുമൂലം ക്ലബിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ശ്രീനാഥ്‌ ഭാസിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ക്ലബ് പാർട്ണർമാരായ സക്കീർ ഹുസൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് നടനെതിരെ ഉയരുന്ന ആരോപണം.സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ വിശദീകരണം നൽകണം.

ശ്രീനാഥ് ഭാസിക്ക് എഎംഎംഎയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്.