സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർമ്മാതാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി മാർട്ടിൻ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

പതിമൂന്ന് വർഷമായി തൃശൂർ,മുംബൈ,ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട് പോയി ഇയാൾ യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. പീഡനത്തിന് പുറമെ യുവതിയിൽ നിന്ന് 78 ലക്ഷം രൂപയും 80 പവൻ സ്വർണാഭരണവും മാർട്ടിൻ സെബാസ്റ്റ്യൻ തട്ടിയെടുത്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി പരാതി നൽകുമെന്ന് മനസിലാക്കിയ പ്രതി മുൻ‌കൂർ ജാമ്യം നേടിയിരുന്നു.

മാർട്ടിന് കോടതി കഴിഞ്ഞ ആഴ്ച മുൻ‌കൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസം മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.