തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ഉയര്‍ന്ന ബോണസ് നിരക്ക് കുറയ്ക്കണമെന്ന് ധനവകുപ്പ്. 85,000 രൂപയാണ് ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇത്രയും വലിയ തുക നല്‍കുന്നത് ധനപരമായ നിരുത്തരവാദിത്വമാണെന്ന് ധനവകുപ്പ് വിലയിരുത്തുന്നു. ഇത് കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് വകുപ്പ് അഭ്യര്‍ത്ഥിച്ചു.

കെഎസ്എഫ്ഇ ജീവനക്കാരുടെ ഇന്‍സെന്റീവ് ഒന്‍പത് ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി കുറച്ചിട്ടുണ്ട്. ഈ മാതൃകയില്‍ ബിവറേജസ് കോര്‍പറേഷനിലും നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ബെവ്‌കോ ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യയാണ് ഓണത്തിന്. ഇതിന്റെ സീലിങ് 85000 രൂപയായിരിക്കും. കൂടാതെ ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപ നല്‍കാനും തീരുമാനിച്ചിരുന്നു.

സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപ അഡ്വാന്‍സായി ലഭിക്കും. ഇതോടെ സി1,സി2,സി3 കാറ്റഗറിയില്‍ പെട്ട അബ്കാരി തൊഴിലാളികള്‍ക്ക് ഓണത്തിന് ഒരുലക്ഷം രൂപയോളമാണ് ലഭിക്കുക. ലബലിങ് തൊഴിലാളികള്‍ക്ക് 16000 രൂപയും, സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10000 രൂപയും, സ്വീപ്പേഴ്‌സിന് 1000 രൂപയുമാണ് ബിവറേജസ് കോര്‍പറേഷന്‍ ഓണത്തിന് ബോണസായി നല്‍കുന്നത്.