ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ എൻഎച്ച്എസ്സിലൂടെ ഒരു ഡെന്റിസ്റ്റിന് അപ്പോയിൻമെന്റ് ലഭിക്കുക എന്നത് അസംഭവ്യമായ കാര്യമായി മാറിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ നിരവധി പേർ തങ്ങളുടെ ആവശ്യങ്ങൾക്ക് പ്രൈവറ്റ് ക്ലിനിക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ബ്രിട്ടനിൽ നിലനിൽക്കുന്നത്. റേച്ചൽ ബ്ലെറ്റ്ച് ലി എന്ന ലേഖിക മിറർ പത്രത്തിൽ എഴുതിയ വിശദമായ ലേഖനത്തിലാണ് എൻഎച്ച്എസിലെ നിലവിലെ അരക്ഷിതാവസ്ഥ തുറന്നുകാട്ടിയിരിക്കുന്നത്. പണ്ട് തന്റെ മുത്തശ്ശന്റെ സമയത്ത് പല്ല് സ്വയം പറിക്കേണ്ട സാഹചര്യമുണ്ടായിരുന്നതായും, എന്നാൽ അതേ നിസ്സഹായ അവസ്ഥയാണ് ഇപ്പോൾ ബ്രിട്ടനിലെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് അവർ തുറന്നു പറഞ്ഞു. എന്നാൽ പ്രൈവറ്റ് ചികിത്സ താങ്ങാൻ ആകാത്തവർക്ക് യാതൊരുവിധ സാഹചര്യങ്ങളും ഇല്ലെന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ ചെയർമാൻ എഡ്ഢി ക്രൗച്ച് വ്യക്തമാക്കി. പ്രൈവറ്റ് ക്ലിനിക്കുകളിൽ കൂടുതൽ ചിലവായതിനാൽ പലപ്പോഴും ആളുകൾ താൽക്കാലിക മാർഗ്ഗങ്ങൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അതിനാൽ തന്നെ നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന് എൻഎച്ച്എസ് ശക്തമായ മാറ്റങ്ങൾ കൊണ്ടുവരണം എന്നാണ് ലേഖനത്തിൽ റേച്ചൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ലേഖികയുടെ ആവശ്യം ഒരാളുടെ മാത്രം സ്വരമല്ല, മറിച്ച് ബ്രിട്ടനിലെ ഓരോ സാധാരണക്കാരുടെയും ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.