ന്യൂസ് ഡെസ്ക്, മലയാളം യുകെ

മഹാമാരിക്ക് ശേഷം സ്ഥിരമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. അതായത് സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്ന ആളുകളുടെ എണ്ണം പാൻഡമിക്കിൻ്റെ തുടക്കത്തെ അപേക്ഷിച്ച് നിലവിൽ 2.8 ദശലക്ഷമായി ഉയർന്നതായാണ് കണക്കുകൾ. രാജ്യം ഒട്ടാകെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 16നും 64 നും ഇടയിൽ പ്രായമുള്ള 9.4 ദശലക്ഷം ആളുകളാണ് നിഷ്ക്രിയരായിട്ടുള്ളത്.

ഇത്രയും ആളുകൾ സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്നതിന് പ്രധാന വിമർശനം നേരിടുന്നത് ജിപിമാരാണ് . ജിപികൾ ഫിറ്റ് നോട്ടുകൾ എന്ന് വിളിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന 94 ശതമാനം പേർക്കും വിതരണം ചെയ്യുന്നതായുള്ള കണക്കുകൾ ചൂണ്ടി കാട്ടി കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനക് തന്നെയാണ്.

സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്നവരെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ വർഷം മാത്രം 11 ദശലക്ഷത്തിലധികം തുകയാണ് വിതരണം ചെയ്തത് . ഫിറ്റ് നോട്ടുകൾ അനർഹരായവർക്ക് വിതരണം ചെയ്യുന്നത് രാജ്യത്തെ സാമ്പത്തികമായി ഒത്തിരി പിന്നോട്ട് വലിക്കുന്നതായുള്ള അഭിപ്രായം ശക്തമാണ്. ഫിറ്റ് നോട്ടുകൾ കൊടുക്കുന്ന ചുമതലയിൽ നിന്ന് ജി പി മാരെ മാറ്റുക എന്ന നിർദ്ദേശമാണ് പ്രധാനമന്ത്രി ഋഷി സുനക് മുന്നോട്ട് വയ്ക്കുന്നത്.

ഭാവിയിൽ അനാരോഗ്യം മൂലം ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരോട് സ്പെഷ്യലിസ്റ്റ് വർക്ക് ആൻഡ് ഹെൽത്ത് പ്രൊഫഷണലുകളുടെ ടീമുമായി അവരുടെ ആരോഗ്യം ചർച്ച ചെയ്യാൻ ആവശ്യപ്പെടാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അവർ എന്ത് ജോലിയാണ് ചെയ്യേണ്ടത് എന്നും തൊഴിൽ സ്ഥലത്തേയ്ക്ക് മടങ്ങാൻ അവർക്ക് എന്ത് സഹായമാണ് വേണ്ടതെന്നും സ്പെഷലിസ്റ്റ് വർക്ക് ആൻഡ് ഹെൽത്ത് പ്രൊഫഷണലുകൾ ആയിരിക്കും തീരുമാനം എടുക്കുന്നത്.

എന്നാൽ ഫിറ്റ് നോട്ടുകൾ തയ്യാറാക്കുന്നതിനുള്ള ചുമതല ജി പി കളിൽ നിന്ന് എടുത്തുമാറ്റി മെഡിക്കൽ യോഗ്യതയില്ലാത്ത ആളുകൾക്ക് കൊടുക്കുന്നതിനെ കുറിച്ച് ഒരു പക്ഷത്ത് വിമർശനവും ഉയർന്നു വരുന്നുണ്ട്.