കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ തീപിടുത്തം.

ഉച്ചയ്ക്ക് ശേഷമാണ് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ പത്തോളം യൂണിറ്റുകള്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പോരാളികള്‍ക്കും വേണ്ട വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് പൂനെയിലെ ഈ ഫാക്ടറിയില്‍ നിന്നാണ്.

കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിട്ടത്തിലാണ് തീപിടുത്തമുണ്ടായതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക്ക കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയിലെ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത് സെറംഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നടന്ന ട്രയല്‍ അനുസരിച്ച് കോവിഷീല്‍ഡ് വാക്‌സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.