ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്ഥാപനങ്ങൾ ജോലിസ്ഥലത്തും സാമൂഹിക പരിപാടികളിലും നൽകുന്ന മദ്യത്തിന്റെ അളവ് പരിമിതപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അനുചിതമായി പെരുമാറ്റം തടയുന്നതിനായാണ് പുതിയ നീക്കം. ചാർട്ടേഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഐ) നടത്തിയ വോട്ടെടുപ്പിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കണമെന്ന ആവശ്യം ഉയർന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത മൂന്നിലൊന്ന് മാനേജർമാരും മദ്യം മൂലം പാർട്ടികളിൽ ഉപദ്രവമോ അനുചിതമായ പെരുമാറ്റമോ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. അമിതമായ മദ്യപാനം മൂലം തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് പങ്കുവച്ചത്.

പാർട്ടികളിൽ മദ്യത്തിന് പ്രാധാന്യം നൽകേണ്ടതില്ലെന്ന് സിഎംഐയുടെ മേധാവി പറഞ്ഞു. തങ്ങളുടെ വ്യവസായത്തിൽ അമിതമായ പാർട്ടികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇതിനു ഒരു മാറ്റം ഉടനെ തന്നെ ഉണ്ടാകണം എന്നും ഫിനാൻസിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള സാറ പറഞ്ഞു.

പാർട്ടികൾക്ക് ശേഷം സ്വന്തമായി മദ്യം വാങ്ങി കുടിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടെയും സ്വകാര്യമായ താല്പര്യമാണ്. എന്നാൽ കമ്പനിയുടെ പാർട്ടികളിൽ മദ്യപിക്കുന്നതിനോട് തനിക്ക് തീരെ താല്പര്യം ഇല്ല എന്ന അഭിപ്രായമാണ് മിക്ക ജീവനക്കാരും നൽകിയത്. സഹപ്രവർത്തകർക്ക് പരസ്പരം ഇടപഴകുക എന്നത് വളരെ പ്രാധാനമാണ്. എന്നാൽ ഇവയിൽ മദ്യപാനത്തിനാണ് പലപ്പോഴും പ്രാധാന്യം ലഭിക്കാറുള്ളത്.