ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ദാതാവിൽ നിന്ന് ലഭിച്ച കരൾ ഓക്സിജൻ സമൃദ്ധമായ രക്തവും പോഷകങ്ങളും തുടർച്ചയായി പമ്പ് ചെയ്ത് പ്രവർത്തനക്ഷമമായി നിലനിർത്തിയതിനു ശേഷം രോഗിയിൽ വിജയകരമായി മാറ്റിവച്ചതായി ബ്രിട്ടനിലെ എൻഎച്ച്എസ് അറിയിച്ചു. അവയവങ്ങളെ കൂടുതൽ സമയം സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഈ പുതിയ പരീക്ഷണ പദ്ധതി അവയവമാറ്റ രംഗത്തെ വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

സാധാരണയായി ഐസിൽ സൂക്ഷിക്കുന്ന അവയവങ്ങളെ പ്രത്യേക യന്ത്രസഹായത്തോടെ ശരീരത്തിന് പുറത്തും പ്രവർത്തനക്ഷമമായി നിലനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ നേരത്തെ ഉപയോഗിക്കാൻ കഴിയാതിരുന്ന ചില അവയവങ്ങളും മാറ്റിവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ. അവയവത്തിന്റെ ഗുണനിലവാരം കൂടുതൽ കൃത്യമായി വിലയിരുത്താനും ചികിത്സാ സംഘങ്ങൾക്ക് അധിക സമയം ലഭിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യമൊട്ടാകെ അവയവ സംരക്ഷണത്തിനും പരിശോധനയ്ക്കുമായി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പൈലറ്റ് പദ്ധതി എൻഎച്ച്എസ് നടപ്പാക്കുന്നുണ്ട്. പദ്ധതി പൂർണമായി വിജയിച്ചാൽ പ്രതിവർഷം നൂറുകണക്കിന് അധിക രോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയ ലഭിക്കാനും ഏകദേശം 750 പേരുടെ ജീവൻ രക്ഷിക്കാനോ ജീവിതനിലവാരം മെച്ചപ്പെടുത്താനോ കഴിയുമെന്ന് എൻഎച്ച്എസ് പ്രതീക്ഷിക്കുന്നു.











Leave a Reply