ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പതിറ്റാണ്ടുകൾക്ക് ശേഷം കൽക്കരി ഖനനം പുനരാരംഭിക്കുവാനുള്ള നീക്കവുമായി യുകെ . കുംബ്രിയയിലെ വൈറ്റ്‌ഹേവനിനടുത്തായിരിക്കും ഖനി . ഭരണ പ്രതിപക്ഷ എംപിമാർക്കും പരിസ്ഥിതി പ്രേമികൾക്കും കൽക്കരി ഖനനം തുടങ്ങുന്നതിനെക്കുറിച്ച് കടുത്ത ആശങ്കകൾ ഉണ്ടെങ്കിലും ഖനി തുടങ്ങുന്നതിനുള്ള അന്തിമാനുമതി മിനിസ്റ്റർ മൈക്കൽ ഗോവ് നൽകി.

നിർദ്ദിഷ്ട ഖനിയിൽ നിന്നുള്ള കൽക്കരി ഉരുക്ക് ഉത്പാദനത്തിനായി ആണ് ഉപയോഗിക്കുന്നത്. കൽക്കരി ഖനനം പുനരാരംഭിക്കുന്നത് യുകെയുടെ കാലാവസ്ഥ നയത്തിന് തികച്ചും കടകവിരുദ്ധമാണെന്ന അഭിപ്രായമാണ് വിമർശകർ ഉന്നയിക്കുന്നത്. എന്നാൽ കൽക്കരി ഖനി തുടങ്ങുന്നത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അതോടൊപ്പം കൽക്കരി ഇറക്കുമതി ചെയ്യേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം.

2020 -ൽ തന്നെ പ്രാദേശിക കൗൺസിൽ ഖനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ എതിർപ്പുകളെ തുടർന്ന് അന്തിമാനുമതി വൈകുകയായിരുന്നു. ഖനി തുടങ്ങുന്നത് കാർബൺ ബഹിർഗമനം വർദ്ധിപ്പിക്കുമെന്ന് ഗവൺമെന്റിന്റെ കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവ് പറഞ്ഞതും പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് കാരണമായിരുന്നു. നിലവിൽ 2049 വരെയുള്ള ഖനനത്തിനാണ് പ്രാദേശിക കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. ഖനനം ചെയ്യുന്ന കൽക്കരിയിൽ 85 % കയറ്റുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്.