ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലാദ്യമായി കൊറോണാ വൈറസിന്റെ ജനിതക വകഭേദമായ ഒമൈക്രോൺ ബാധിച്ച് യുകെയിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു . പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത് . ഒമൈക്രോൺ വ്യാപനം മൂലം കൂടുതൽ വൈറസ് ബാധിതർ ആശുപത്രികളിൽ എത്തിച്ചേരുന്നത് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്. ഇപ്പോൾ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവരുടെ ബൂസ്റ്റർ ഡോസ് എടുക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ചവർക്ക് ഒമൈക്രോൺ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുകയില്ലന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിലെ 20 ശതമാനം കേസുകളും ഇപ്പോൾ ഒമൈക്രോൺ വൈറസ് മൂലമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എംപിമാരോട് പറഞ്ഞു.

തിങ്കളാഴ്ച 5 ദശലക്ഷത്തിലധികം ജനങ്ങൾ തങ്ങളുടെ ബൂസ്റ്റർ ഡോസിനായി ബുക്കു ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ബൂസ്റ്റർ ഡോസ് ബുക്കിംഗിനായുള്ള എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായി . ഒമൈക്രോൺ ഭീതിയിൽ കൂടുതൽ ആളുകൾ ബൂസ്റ്റർ ഡോസ് ബുക്കിംഗിനായി ശ്രമിച്ചതാണ് തകരാറിന് കാരണമായത്. അതുപോലെതന്നെ ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതിന് തുടർന്ന് കോവിഡ് ടെസ്റ്റിനായുള്ള ലാറ്ററൽ ഫ്ലോ കിറ്റുകളുടെ വിതരണവും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയിൽ കുറവില്ലെന്നും ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതു മൂലം വിതരണത്തിലുണ്ടായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇന്നലെ 54661 പ്രതിദിന കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 38 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രാജ്യത്തെ 4713 ഒമൈക്രോൺ കേസുകൾ സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും പ്രതിദിന അണുബാധയുടെ നിരക്ക് രണ്ടു ലക്ഷമാണെന്ന് യുകെ സെക്യൂരിറ്റി ഏജൻസി കണക്കാക്കുന്നതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.