ഒമ്പത് മാസം പ്രായമായ കുട്ടി ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരു ബ്യാദരഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗര്‍(25) എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ അവശനിലയില്‍ രണ്ടരവയസുകാരിയെ കണ്ടെത്തി. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ മുതിര്‍ന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം മുറിയിലെ കിടക്കയില്‍ കിടക്കുന്ന നിലയിലായിരുന്നു. ഇതിനിടെയാണ്, അബോധാവസ്ഥയിലായ രണ്ടരവയസ്സുകാരിയെയും കണ്ടെത്തിയത്.

ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാലാണ് പെണ്‍കുട്ടി അവശനിലയിലായതെന്നാണ് നിഗമനം. ഫോണില്‍ വിളിച്ചിട്ടും ഭാരതിയുടെയും കുടുംബത്തിന്റെയും പ്രതികരണമില്ലാത്തതിനാല്‍ വീട്ടുടമയാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് സംഘമെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നോ നാലോ ദിവസം മുമ്പാണ് ഇവരുടെ മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു.