കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡന വിവാദത്തില്‍ നിര്‍ണായക മൊഴി പുറത്ത്. കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി ഫാ. ജെയിംസ് എര്‍ത്തയില്‍ സമ്മതിച്ചു. കന്യാസ്ത്രീയുടെ പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ഇതോടെ വ്യക്തമായിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണോ ഇത്തരമൊരു നടപടിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടതെന്നാണ് എര്‍ത്തയിലിന്റെ മൊഴി.

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി എര്‍ത്തയില്‍ ശ്രമിക്കുന്നതായി നേരത്തെ കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടത്. പരാതി പിന്‍വലിപ്പിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും അദ്ദേഹം മൊഴിയില്‍ പറയുന്നു. അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് എര്‍ത്തയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഫാ. എര്‍ത്തയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സമീപിച്ചുവെന്നും ചില വാഗ്ദാനങ്ങള്‍ നല്‍കിയെന്നും കന്യാസ്ത്രീ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നത്. ഏതാണ്ട് ആറുമണിക്കൂറോളം സമയം പോലീസ് എര്‍ത്തയിലിനെ ചോദ്യം ചെയ്തു. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.