ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കുകയും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ തലസ്ഥാനമായ പാരിസിന് സമീപത്തുള്ള മാന്‍സി അലോണസിലെ മുസ്ലിം പള്ളി ഫ്രഞ്ച് ഭരണ കൂടം അടച്ചു പൂട്ടി.

രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം ആരാധനാലയ ഭാരവാഹികളും മുഖ്യ പുരോഹിതരും (ഇമാം) അനുവാദം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.’സായുധ ജിഹാദ്’ പ്രോത്സാഹിപ്പിച്ചതിന്റെ വ്യക്തമായ തെളിവുകളും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

പള്ളി നടത്തിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്രസ്സയും അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സില്‍ അധികാരമേറ്റതിനുശേഷം 13 മുസ്ലീം മതസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.ഈ വര്‍ഷാവസാനത്തോടെ പത്തോളം പള്ളികളും മദ്രസ്സകളും അടച്ചുപൂട്ടാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു.

ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ട്വിറ്ററിലൂടെയാണ് ആരാധനാലയം അടപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. ഫ്രാന്‍സ്, പാശ്ചാത്യര്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവരോട് വിദ്വേഷം വളര്‍ത്തിയെന്നതാണ് മുസ്ലീം പള്ളിക്കും മദ്രസയ്ക്കുമെതിരായ കുറ്റങ്ങളെന്ന് ജെറാള്‍ഡ് അറിയിച്ചു. പള്ളിയില്‍ സംഘടിപ്പിക്കുന്ന മതപ്രഭാഷണങ്ങളില്‍ രാജ്യത്തോട് വിദ്വേഷം വളര്‍ത്തുകയും ഫ്രാന്‍സില്‍ ‘ഷരി അത്ത് ‘ നിയമ വ്യവസ്ഥിതി സ്ഥാപിക്കാന്‍ മദ്രസ്സയില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്‌തെന്നും ആഭ്യന്തര മന്ത്രിയുടെ ട്വിറ്ററില്‍ പറയുന്നു.