തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാൻ ധാരണയായി. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും തമ്മിലുള്ള ചർച്ചയിലാണ് ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി പിന്നീട് വിപുലീകരിക്കാനുള്ള തീരുമാനം ഉണ്ടായത്.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള സർവീസുകളിലും ദീർഘദൂര ബസുകളിലും തുടക്കത്തിൽ തന്നെ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ഓർഡിനറി ബസുകളിലേക്ക് പരിമിതപ്പെടുത്തിയത്. ആദ്യ 100 ദിവസത്തെ യാത്രാ രീതികളും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തിയ ശേഷം രണ്ടാം ഘട്ടത്തിൽ മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കും.
സൗജന്യ യാത്രാ പദ്ധതിയിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം സർക്കാർ തന്നെ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി സർവീസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാലും പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. നഷ്ടപരിഹാരത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതും സാമ്പത്തിക ആഘാതം പഠിക്കുന്നതിനുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.











Leave a Reply