കൊച്ചി: വാഹനാപകടവുമായി ഉണ്ടായ വിവാദത്തില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. വാഹനം ഇടിച്ചിട്ടു നിര്‍ത്താതെ പോയതിന് നടി ഗായത്രി സുരേഷിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി സുരേഷ് തന്നെ ലൈവില്‍ വരുകയും ചെയ്തിരുന്നു. ഇതിനെതിരെയും വിമര്‍ശനമുണ്ടായി.

തന്റെ കാറ് തല്ലിപ്പൊളിക്കാന്‍ അനുവാദം നല്‍കിയതാരാണെന്ന് ഗായത്രി ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയില്‍ ഉള്ളതെങ്കില്‍ ഇങ്ങനെ വീഡിയോ എടുക്കുമോ?

ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ഒന്നുമില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. പിന്നീട് ആളുകള്‍ കാറിന്റെ ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചു പൊളിച്ചു. കാറില്‍ ചവിട്ടിയെന്നും ഗായത്രി പറയുന്നു.

ഗായത്രി സുരേഷിന്റെ വാക്കുകള്‍: ‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ കൊണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ച് നിര്‍ത്തിയില്ല.

എന്നാല്‍ നമ്മുടെ കാറിന്റെ പിന്നാലെ അവര്‍ ചേസ് ചെയ്തു വന്നു. ഒരു പയ്യന്‍ കാറില്‍ നിന്ന് ഇറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചുപൊളിച്ചു. വീട്ടുകാരെയൊക്കെ ഭയങ്കരമായിട്ട് വൃത്തികേട് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഞങ്ങള്‍ കാറെടുത്ത് പോയി. പിന്നെ ഭയങ്കര ചേസിംഗും മറ്റുമായിരുന്നു. അതുകഴിഞ്ഞ് കാക്കനാട് എവിടെയോ വച്ച് ഞങ്ങളെ വട്ടമിട്ട് നിര്‍ത്തി. ഞങ്ങളിറങ്ങി.

ഇത്രയും വലിയ പ്രശ്‌നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല. ഇവിടെ വലിയ പ്രശ്‌നമായി. ഇരുപത് മിനുട്ടോളം ഞാന്‍ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു. പോലീസ് വന്നുമാത്രമേ വിടുകയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പോലീസ് വന്നു. അവരോട് കടപ്പാടുണ്ട്. മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ എന്നു പറഞ്ഞ് എന്നെ സേഫാക്കിയത് പോലീസാണ്.

ഞാന്‍ നിര്‍ത്താതെ പോയതാണ് പ്രശ്‌നം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീയൊന്നും ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്താണ് ഇങ്ങനെയൊക്കെ ചെയ്തത്. ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ വളരെ മോശമായിരുന്നു. അപകടത്തില്‍ സൈഡ് മിറര്‍ മാത്രമാണ് പോയത്. ബാക്കി തകര്‍ത്തത് ആള്‍ക്കാര്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറില്‍ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാന്‍ പോലീസിനോടു പറഞ്ഞിട്ടില്ല.

എന്റെ ഇമേജ് പോലും പോയില്ലേ. ഞാന്‍ വളരെ താഴ്മയോടെയാണ് നിന്നത്. ഒരിക്കലും തിരിച്ചുപറഞ്ഞില്ല. ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്.

കേരളത്തില്‍ മൂന്നു കോടി ജനങ്ങളാണ്. അതില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ. ബാക്കി ആളുകള്‍ എനിക്കൊപ്പമുണ്ട് എന്ന വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ല എന്ന എന്റെ വിശ്വാസമാണ് അത്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തില്‍ അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകള്‍ റിലീസ് ആകാനുണ്ട്.’