മലയാളം യുകെ ന്യൂസ് ബ്യുറോ

യുകെയിലെ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കുമെതിരെയുള്ള വംശീയ വിവേചനങ്ങൾ വർധിച്ചുവരുന്നതായി ഗാർഡിയൻ പത്രം നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തി. ഇത്തരത്തിലുള്ള വിവേചനങ്ങൾ തടയുന്നതിൽ യൂണിവേഴ്സിറ്റികൾ പരാജയപ്പെട്ടുവെന്ന് മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും, വിദ്യാഭ്യാസ വിദഗ്ധരും കുറ്റപ്പെടുത്തി. ഗാർഡിയൻ പത്രം, വിവരാവകാശനിയമപ്രകാരം 131 യൂണിവേഴ്സിറ്റികളിൽ നടത്തിയ അന്വേഷണത്തിൽ,വംശീയ വിവേചനത്തിനെതിരെ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 996 ഔപചാരികമായ പരാതികളാണ് നൽകപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഫലമായി 78 കുട്ടികളെ ഡിസ്മിസ്സ് ചെയ്യുകയും, 51 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

ഇത്തരത്തിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് വംശീയ വിവേചനങ്ങൾ ഇല്ലാതാക്കുവാൻ യൂണിവേഴ്സിറ്റികൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് എന്നതുതന്നെയാണ്. എന്നാൽ ഇത്തരം ഔപചാരികമായ കണക്കുകൾ നിലനിൽക്കുമ്പോഴും, ഗാർഡിയൻ പത്രവും, ഇക്വാളിറ്റി & ഹ്യൂമൻ റൈറ്റ്സ് കമ്മീഷനും നടത്തിയ അന്വേഷണങ്ങളിൽ നൂറുകണക്കിന് പരാതികൾ യൂണിവേഴ്സിറ്റികൾ തള്ളിക്കളഞ്ഞിട്ടുണ്ട് എന്നതാണ് കണ്ടെത്തിയത്. ഇരുപതോളം കറുത്ത വർഗ്ഗക്കാരായ കുട്ടികളും, വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ജീവനക്കാരും നൽകിയ അഭിമുഖങ്ങളിൽ, തങ്ങളെ പരാതി നൽകുന്നതിൽ നിന്ന് അധികൃതർ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും, പരാതി നൽകിയാൽ തന്നെ അതിന്മേൽ നടപടിയെടുക്കാനോ ഒന്നും അവർ തയ്യാറല്ലെന്നും പത്രത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. വെളുത്ത വർഗ്ഗക്കാരായ ജീവനക്കാർ ഇത്തരത്തിൽ വംശീയ വിവേചനം നടക്കുന്നുണ്ടെന്ന് അംഗീകരിക്കാൻ പോലും തയ്യാറല്ല.

2014 മുതൽ 2019 വരെയുള്ള കാലഘട്ടങ്ങളിൽ ഏകദേശം 461 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ആണ് ഏറ്റവും അധികം പരാതികൾ ലഭിച്ചിട്ടുള്ളത്. ചില യൂണിവേഴ്സിറ്റികൾ വംശീയ വിവേചനങ്ങളെ വ്യക്തമായി രേഖപ്പെടുത്തുന്നതുമില്ല. മറ്റുള്ള പരാതികളുടെ കൂട്ടത്തിലാണ് അതും ഉൾക്കൊള്ളുന്നത്.

യൂണിവേഴ്സിറ്റികളുടെ ഇത്തരം പ്രവർത്തനങ്ങൾ ശരിയല്ലെന്നും, മനുഷ്യ വിവേചനങ്ങൾക്ക് അതിന്റെതായ പ്രാധാന്യം നൽകണമെന്നും ലേബർ പാർട്ടി എംപി ഡേവിഡ് ലാമി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിൽ വംശീയ വിവേചനങ്ങളും വർദ്ധിച്ചാൽ, സംശയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള കഴിവുള്ള കുട്ടികൾക്ക് അവസരം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റികളിൽ വംശീയതയ്ക്ക് സ്ഥാനമില്ലെന്നും, അങ്ങനെയുള്ള പ്രവണതകൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും 136 യൂണിവേഴ്സിറ്റികളുടെ വക്താവ് അറിയിച്ചു.