നിറത്തിലും ആകൃതിയിലുമൊക്കെ വ്യത്യസ്തതകളുള്ള വിവിധയിനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തെക്കന്‍ പസിഫികിലെ സോളമന്‍ ദ്വീപില്‍ നിന്നും അടുത്തിടെ കണ്ടെത്തിയത് വലിപ്പത്തിന്റെ കാര്യത്തിലും വ്യത്യസ്തയുള്ള ഒരു ഭീമന്‍ തവളെയേയാണ്. ഏകദേശം ഒരു മനുഷ്യക്കുഞ്ഞിനോളം വലുപ്പമുണ്ട് ഈ താവളയ്ക്ക്. തവളയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ഹോനിയാര എന്ന പ്രദേശത്തിന് സമീപം കാട്ടുപന്നികളെ വേട്ടയാടുന്നതിനിടെ ജിമ്മി ഹ്യൂഗോ എന്ന വ്യക്തിയാണ് തവളയെ കണ്ടെത്തിയത്. ഗ്രാമവാസികളെ വിളിച്ച്‌ തവളയെ കാണിച്ചു കൊടുത്തപ്പോള്‍ അതിന്റെ വലുപ്പംകണ്ട് എല്ലാവരും അമ്ബരന്നു.

ഏതാനും നായകള്‍ പിടികൂടിയ നിലയില്‍ ഒരു കുറ്റിക്കാട്ടില്‍ നിന്നുമാണ് തവളയെ കണ്ടെത്തിയത്. നായകളുടെ ആക്രമണം മൂലം കണ്ടെത്തി അല്‍പസമയത്തിനകം തന്നെ തവള ചത്തിരുന്നു. ഈ വിഭാഗത്തില്‍പെട്ട തവളകള്‍ ബുഷ് ചികെന്‍ എന്നാണ് ഗ്രാമവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മാംസത്തിനുവേണ്ടി പ്രദേവാസികള്‍ ഇവയെ വേട്ടയാടാറുണ്ട്.

കോര്‍ണുഫര്‍ ഗപ്പി എന്ന വിഭാഗത്തില്‍പ്പെട്ട തവളയാണിത്. തവളയുടെയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വന്യജീവി വിദഗ്ധര്‍ പോലും അദ്ഭുതപ്പെട്ടു. ഈ ഇനത്തില്‍ ഇത്രയും വലുപ്പമുള്ള ഒന്നിനെ താന്‍ ആദ്യം കാണുകയാണ് എന്ന് ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെ ക്യുറേറ്ററായ ജോഡി റൗളെ വ്യക്തമാക്കി.

തവളകള്‍ ഇത്രയും വലുപ്പത്തില്‍ വളരുന്നത് അസാധാരണമാണെന്നും കോര്‍ണുഫര്‍ ഗപ്പി ഇനത്തിലെ തന്നെ ഏറെ പ്രായം ചെന്ന ഒന്നാവാം ഇതെന്നും അദ്ദേഹം പറഞ്ഞു.

തവള വര്‍ഗത്തില്‍ ഏറ്റവും വലുപ്പമുള്ളവയായി കണക്കാക്കപ്പെടുന്നത് ഗോലിയാത്ത് തവളകളാണ്. കാമറൂണ്‍, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ പ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. 36 സെന്‍റീമീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് മൂന്ന് കിലോയോളം വരെ ഭാരവുമുണ്ടാകും. എന്നാല്‍ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിനാല്‍ ഗോലിയാത്ത് തവളകളെയും സാധാരണയായി കാണാന്‍ സാധിക്കാറില്ല.