മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. ഒരു മണിക്കൂറെങ്കിലും പി സി ജോര്‍ജിനെ ജയിലില്‍ ഇട്ടിട്ട് ആരെയോ ബോധ്യപ്പെടുത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമാണിതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടതിന് പിന്നാലെയാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.

സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണ്. മത തീവ്രവാദത്തിനെതിരായാണ് പി സി ജോര്‍ജ് പറഞ്ഞതും പ്രവര്‍ത്തിക്കുന്നതും. അല്ലാതെ ഇസ്ലാമിനെതിരെയല്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ആദ്യം വിളിച്ചു ചേര്‍ത്ത യോഗം പി സി ജോര്‍ജിന്റെ അറസ്റ്റ് സംബന്ധിച്ചാണെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിചേര്‍ത്തു.

‘സമന്‍സ് പോലും അയക്കാത്ത എത്രയോ കേസുകള്‍ ഇവിടെയുണ്ട്. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഏറ്റവും ആദ്യം വിളിച്ച യോഗം കേരളത്തിലെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനോ അല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് പിസി ജോര്‍ജ്ജിന്റെ അറസ്റ്റാണ് ചര്‍ച്ച ചെയ്തത്. പ്രതികാര ബുദ്ധിയോടെയാണ് നീക്കം. രാഷ്ട്രീയ ഉദേശവും പ്രീണനവും വ്യക്തമാണ്.

ഇന്നലെ വൈകുന്നേരം ഏഴ് മണിക്കാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പത്തേ മുക്കാലിന് ഹൈക്കോടതി പരിഗണിക്കുന്ന വിഷയത്തില്‍ ഇപ്പോള്‍ എന്തിന് റിമാന്‍ഡില്‍ വിടണം. ഒരു മണിക്കൂറെങ്കിലും അദ്ദേഹത്തെ ജയിലില്‍ ഇട്ട് ആരെയോ ബോധിപ്പിക്കണം. 34 മിനിറ്റ് പ്രസംഗത്തില്‍ പെറുക്കിയെടുത്ത ചില ഭാഗങ്ങള്‍ ഒരു മിനിറ്റ് പോലും വരില്ല. പിസി ജോര്‍ജ് പറഞ്ഞതും പ്രവര്‍ത്തിക്കുന്നതും മതതീവ്രവാദത്തിനെതിരെയാണ്. അല്ലാതെ ഇസ്ലാമിനെതിരല്ല.’ഷോണ്‍ വിശദീകരിച്ചു.

അതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പി സി ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റുക. കനത്ത പൊലീസ് സുരക്ഷയിലാണ് പി സി ജോര്‍ജ്ജിനെ പൊലീസ് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുന്നത്.

ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ സ്പര്‍ധയുണ്ടാക്കാനാണെന്നും പൊലീസ് പറഞ്ഞു. തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരതയാണെന്നായിരുന്നു പി സി ജേര്‍ജ്ജിന്റെ പ്രതികരണം. തന്നെ ഇങ്ങനെ ദേഹണ്ഡിച്ച് കൊണ്ട് നടക്കുന്നതെന്തിനാണ്. ഇന്നലെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയതാണ്. ജാമ്യം ലഭിച്ചതിന് ശേഷം എല്ലാം പറയാം. അറസ്റ്റില്‍ സമൂഹം മറുപടി പറയട്ടെയെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.