ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പകർച്ചവ്യാധി കാലത്തെ ലോക്ക് ഡൗൺ സമയത്ത് അഞ്ചുവയസ്സുകാരിയായ സ്വന്തം മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മയ്ക്ക് അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. വെസ്റ്റ് ലണ്ടനിലെ ഈലിംങ്ങിലുള്ള വീട്ടിൽ കഴിഞ്ഞ സെപ്റ്റംബർ പതിനാലിനാണ് അഞ്ചു വയസ്സുകാരി ആലിയാ തോമസിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്മ മാർട്ടിന മദറോവയാണ് ആലിയയുടെ മരണത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. നാല്പത്തൊന്നു വയസ്സുള്ള ഇവർക്ക് മാനസികവിഭ്രാന്തി ഉണ്ടായിരുന്നതായും, ലോക്ക് ഡൗൺ സമയത്ത് ഇവർ അമിതമായി മദ്യത്തെ ആശ്രയിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഇവർക്ക് പലതരത്തിലുള്ള ഡിപ്രഷൻ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങളും പറഞ്ഞു.


തന്റെ വരുമാനം കുറഞ്ഞത് സംബന്ധിച്ചും, ആലിയയെ സ്കൂളിൽ ചേർക്കാൻ താമസിച്ചിരുന്നത് സംബന്ധിച്ചുമുള്ള ആശങ്കകൾ മദറോവയെ അലട്ടിയിരുന്നു. ഇതേ സമയം തന്നെ ഇവർക്ക് കോവിഡ് ബാധിച്ചതായും, തുടർന്ന് മദ്യത്തെ ആശ്രയിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. തന്റെ ഭാര്യ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നതായി ഭർത്താവ് ഡേവിഡ് തോമസും കോടതിയിൽ പറഞ്ഞു. മകൾ മരിച്ച ദിവസം താൻ ജോലിക്ക് പോയിരുന്നതായും, മകളുടെ മരണവാർത്ത ഫോണിലൂടെയാണ് അറിഞ്ഞതെന്നും ഡേവിഡ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം സ്വന്തമായി ആത്മഹത്യ ചെയ്യാനായിരുന്നു താൻ തീരുമാനിച്ചിരുന്നതെന്ന് മദറോവ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ സംഭവത്തിന് മുൻപ് ഒരിക്കലും മദറോവയുടെ ഭാഗത്തുനിന്നും മകളോട് ഒരുതരത്തിലുമുള്ള ക്രൂരതയും ഉണ്ടായിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഇതേ തുടർന്ന് ശിക്ഷ അഞ്ചുവർഷമായി കോടതി നിജപ്പെടുത്തിയത്. എന്നാൽ വൈദ്യ സഹായം തേടാനുള്ള സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ പലതവണ ഇവർ അവഗണിച്ചതായും കോടതി വിലയിരുത്തി.