ഗ്ലോസ്റ്റർ സ്വദേശിയായ സ്റ്റെഫാൻ മില്ലറാണ് 14 നും 16 നും ഇടയ്ക്കുള്ള കുട്ടികളെ ചെൽട്ടൻ ഹാമിലും , ഗ്ലോസ്റ്ററിലും മയക്കുമരുന്നു വ്യാപാരത്തിനായി ഉപയോഗിച്ചിരുന്നത് . ഒരു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഹെറോയിനും കൊക്കെയിനും കണ്ടെത്തിയതിനെ തുടർന്ന് സ്റ്റെഫാൻ മില്ലർ 11 വർഷത്തേയ്ക്ക് ലണ്ടനിലെ വാൻഡ്സ് വർത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് .മയക്കുമരുന്നു ഇടപാടിൽ നിന്ന് 175,000 പൗണ്ട് എങ്ങനെ സമ്പാദിച്ചുവെന്നതിനെക്കുറിച്ചുള്ള പ്രോസി ക്യൂഷൻെറ വിസ്താരം ജൂലൈ മാസം ആദ്യം നടന്നിരുന്നു .   അയാളുടെ കൈവശം 63,594 .80 പൗണ്ട് ആസ്തി ഉണ്ടെന്നു കണ്ടെത്തുകയും ആ തുകയ്ക്കുള്ള വസ്തുവകകൾ കണ്ടെത്തുവാൻ കോടതി ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു . പിടിച്ചെടുത്ത വസ്തുവകകൾ ആഗസ്റ്റ് 14 ന് ലേലം ചെയ്ത് വിൽപന നടത്തുകയും ചെയ്യും .

ബ്രിട്ടനിൽ മയക്കുമരുന്നു കടത്താനായിട്ട് കുട്ടികളെ ഉപയോഗിക്കുന്നതിനാണ് കൗണ്ടി ലൈനുകൾ എന്ന് പറയുന്നത് . സ്റ്റെഫാൻ മില്ലർ ഒരു കൗണ്ടി ലൈൻ മയക്കുമരുന്നു മാഫിയയുടെ തലവനാണ് . 2018 ലെ നാഷണൽ ക്രൈം ഏജൻസിയുടെ കണക്കു പ്രകാരം യുകെ യിൽ ആകെ 1500 മയക്കുമരുന്നുകടത്ത് ശൃoഖലകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു . സ്‌കൂളുകളിൽ നിന്ന് പുറത്താക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികളെയാണ് മയക്കുമരുന്നു മാഫിയ ഇതിനായി ചൂഷണം ചെയ്യുന്നത് . മയക്കുമരുന്നു വ്യാപാരം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ നിന്ന് സാമ്പത്തികലാഭം കൊയ്യുന്ന വ്യക്തികളെ എങ്ങനെ നേരിടണമെന്ന് സ്റ്റെഫാൻ മില്ലർക്കെതിരെയുള്ള നടപടി വ്യക്തമാക്കുന്നു എന്ന് ഗ്ലോസ്റ്റർ പൊലീസിലെ സീനിയർ ഓഫീസറായുള്ള നീൽ സ്മിത്ത് പറഞ്ഞു .

കുട്ടികളെ കൗണ്ടി ലൈനുകൾ ദുരുപയോഗിക്കുന്നതിനെതിരെയുള്ള ബോധവത്കരണം സ്‌കൂൾ തലത്തിലേ തുടങ്ങണം എന്നുള്ള ആവശ്യത്തിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്