ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ പുതിയ വേരിയന്റ് കണ്ടെത്തിയതിന് പിന്നാലെ ആശങ്ക അറിയിച്ച് ആരോഗ്യ വിദഗ്ദ്ധർ. വേനൽക്കാലത്തെ ഉയർന്ന കോവിഡ് രോഗികളുടെ കണക്ക് മാസ്‌ക് നിയമം തിരികെ കൊണ്ടുവരാൻ ജിപിമാരെ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ലെസ്റ്ററിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ ഒരു മുൻകരുതൽ എന്ന തലത്തിൽ രോഗികളോട് മാസ്കുകൾ ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള പെട്ടെന്നുള്ള വർദ്ധനവാണ് ഇതിന് പിന്നിലുള്ള കാരണമെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ. സൂപ്പർ-മ്യൂട്ടേറ്റഡ് പിറോള കോവിഡ് വേരിയന്റിന്റെ ആകെ 42 കേസുകളാണ് നിലവിൽ യുകെയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ മാസം ഇത് 36 ആയിരുന്നു. ഇതിന് പിന്നാലെ ശരത്കാല വാക്സിനേഷൻ പ്രോഗ്രാമുകൾക്ക് ഉടൻ തുടക്കമാകുമെന്ന് ലെസ്റ്ററിലെ കാനൻ സ്ട്രീറ്റ് മെഡിക്കൽ സെന്റർ മാനേജർ മുക്ത മോദി പറഞ്ഞു.

ലെസ്റ്റർ, ലെസ്റ്റർഷെയർ, റട്ട്‌ലാൻഡ് എൽഎംസി എന്നീ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർ അപകടസാധ്യത വിലയിരുത്തി ആവശ്യമെങ്കിൽ മാസ്‌ക് ധരിക്കണമെന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. സോഇ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്തംബർ 13 ന് 97,904 പുതിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ മാസം തുടക്കത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ ഇരട്ടിയാണ്. പഠന റിപ്പോർട്ട് പ്രകാരം യുകെയിൽ ഏകദേശം 1.29 ദശലക്ഷം ആളുകൾ നിലവിൽ രോഗബാധിതരാണ്.