ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവറില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിയുമോ എന്ന് ആശങ്ക. ക്രിമിനല്‍ അന്വേഷണം ആരംഭി്ചതായി പോലീസ് അറിയിച്ചതോടെയാണ് ഈ ആശങ്കകളും ഉയരുന്നത്. തീപ്പിടിത്തത്തിനു കാരണമായ കെട്ടിടത്തിന്റെ രൂപകല്‍പനയിലെ പിഴവുകള്‍ക്ക് ഉത്തരവാദിയായവരെയെല്ലാം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ക്രിമിനല്‍ കുറ്റകൃത്യം ആരും ചെയ്തതായി പ്രത്യക്ഷത്തില്‍ പറയാന്‍ കഴിയില്ലെങ്കിലും അന്വേഷണത്തില്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിലും രൂപകല്‍പനയിലും പിഴവുകള്‍ ഉണ്ടായതായി കണ്ടെത്തിയാല്‍ അത് കുറ്റകൃത്യമായി പരിഗണിച്ചേക്കും.

എന്താണ് തീപ്പിടിത്തത്തിനു കാരണമായതെന്നും അത് ഇത്ര വ്യാപ്തിയില്‍ പടര്‍ന്നു പിടിക്കാനും കാരണമെന്തെന്ന് കണ്ടെത്താന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കും. പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് ഇതിനായി ശ്രമങ്ങള്‍ തുടരുകയാണെന്നും അതിന് കുറച്ച് സമയം ആവശ്യമാണെന്നും മെട്രോപോളിറ്റന്‍ പോലീസ് കമാന്‍ഡര്‍ സറ്റുവര്‍ട്ട് കന്‍ഡി പറഞ്ഞു. ഇതുവരെ 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവരില്‍ 6 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. തീപിടിക്കുന്ന സമയത്ത് എത്ര പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ മരിച്ചവരുടെ എണ്ണം കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് കന്‍ഡി നല്‍കിയത്.

തീപ്പിടിത്തത്തില്‍ പെട്ടുപോയവര്‍ക്കായുള്ള തെരച്ചില്‍ മാസങ്ങള്‍ നീണ്ടേക്കാം. ഇപ്പോള്‍ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരേക്കുറിച്ചുള്ള വിവരങ്ങള്‍ തെറ്റിയേക്കാമെന്ന ആശങ്കയുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. കെട്ടിടത്തില്‍ ഫയര്‍ ഡോറുകളും സ്പ്രിംഗ്ലറുകളും ഇല്ലായിരുന്നുവെന്നാണ് വിവരം.