വിവാഹദിവസം വരനെ കാണാതായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. പാണാവള്ളി പഞ്ചായത്ത് പത്താംവാര്‍ഡ് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെ(27)യാണു ഞായറാഴ്ചമുതല്‍ കാണാതായത്. സംഭവത്തില്‍ അന്വേഷണം പോലീസ് സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

വരനെ കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി നദുവത്ത്നഗര്‍ സ്വദേശിനിയായിരുന്നു വധു. അതേസമയം, വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് വധുവിന്റെ മുത്തച്ഛന്‍ നെഞ്ചുപൊട്ടി മരിച്ചു. ചെറുമകളുടെ വിവാഹം നടക്കാഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്ന് കുടുംബം പറയുന്നു.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ അലങ്കാരത്തിനുള്ള പൂവുവാങ്ങാനെന്നു പറഞ്ഞാണ് വരന്‍ ജസീം ബൈക്കില്‍പോയത്. പിന്നീട് ജസീം തിരികെ വന്നില്ല. ശേഷം, ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജസീമിന്റെ ശബ്ദസന്ദേശം അയല്‍വാസിക്കു ലഭിച്ചിരുന്നു. എന്നാല്‍, ഫോണിലേക്കു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.