ചണ്ഡീഗഡ്: പ്രത്യേക സിബിഐ കോടതി ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന്റെ ശിക്ഷ ഇന്ന് വിധിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോഹ്ത്തക് സുനരിയ ജയില്‍ കോടതിയായി മാറ്റിക്കൊണ്ട് ഇവിടെ വെച്ചായിരിക്കും വിധി പ്രസ്താവിക്കുക. ജഡ്ജി ജയിലിലെത്തി ശിക്ഷ പ്രഖ്യാപിക്കും. ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെയുളള ശിക്ഷ ആയിരിക്കാം ഗുര്‍മീതിന് ലഭിക്കുന്നത്.

കുറ്റക്കാരനാണെന്ന വിധി പുറത്തുവന്നതോടെ ഉത്തരേന്ത്യയില്‍ വലിയ കലാപമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. കലാപങ്ങളില്‍ 38 പേര്‍ മരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. റോഹ്ത്തക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്.

സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ വെടിവെക്കുമെന്ന് റോഹ്ത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കലാപമുണ്ടായ ഹരിയാനയിലും പഞ്ചാബിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11.30 വരെ രണ്ടിടത്തെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.