മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയില്‍ സ്വത്ത് വകകള്‍ സംരക്ഷിക്കല്‍ മാത്രമാണ് ബോര്‍ഡിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ദേവസ്വംബോര്‍ഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി നേതാവ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ദേവസ്വം ആക്ടിലെ 27ാം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം ചെലവൊഴിക്കാന്‍ കഴിയില്ല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്നതല്ല. കൂടാതെ ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വംബോര്‍ഡിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രളയകാലത്തും കൊവിഡ് കാലത്തുമായി ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്നാണ് ഹൈക്കോടതി മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും പണം നല്‍കുന്നതിനാല്‍ ദേവസ്വത്തിന്റേത് സെക്യുലര്‍ പണമാണെന്നും അതിനാല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും പണം നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ദേവസ്വംബോര്‍ഡിന്റെ വാദം. എന്നാല്‍ പണം നല്‍കിയത് വകുപ്പുകളുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി

ദേവസ്വം ഫണ്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വിവിധ വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തല്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് ഫുള്‍ ബെഞ്ചിനു വിടുകയായിരുന്നു. ഫണ്ടിന്റെ വിനിയോഗം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീര്‍പ്പിനു വിധേയമായിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദു ഐക്യവേദി ഭാരവാഹി ആര്‍വി ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് തുടങ്ങിയവരാണ് ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.