ന്യൂഡല്‍ഹി: ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയയെ ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിച്ച ഹാദിയയെ കേരള ഹൗസില്‍ കനത്ത സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയത്. ഹാദിയയുടെ അച്ഛന്‍ അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയായിരിക്കും കോടതി ആദ്യം പരിഗണിക്കുന്നത്. താന്‍ മുസ്ലീമാണെന്നും തനിക്ക് ഭര്‍ത്താവായ ഷെഫിനൊപ്പം ജീവിച്ചാല്‍ മതിയെന്നും ഹാദിയ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇത് കണക്കിലെടുക്കേണ്ടതില്ലെന്നാണ് എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത്. ഹാദിയയില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും അതനുസരിച്ചുള്ള മൊഴി അംഗീകരിക്കരുതെന്നുംമാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ഹാദിയയുടെ മാനസികാവസ്ഥ ദുര്‍ബലമാണെന്ന വാദം അശോകന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്.