ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കണ്ടെത്തുന്ന മുറയ്ക്കാണ് മരണ സംഖ്യ സ്ഥിരീകരിക്കുന്നത്. അതേസമയം, യാഥാര്‍ത്ഥ സംഖ്യ ഇതിലും ഏറെയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് വരെ 1297 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 5700 പേര്‍ക്ക് പരിക്കേറ്റെന്നാണ് സര്‍ക്കാര്‍ കണക്ക്.

ശക്തമായ ഭൂകമ്പം ഹെയ്തിയിലെ നഗരപ്രദേശത്തെ കെട്ടിടങ്ങളെ തകര്‍ത്തുകളഞ്ഞു.ഭൂകമ്പ മാപിനിയില്‍ 7.2 യൂണിറ്റ് ആണ് രേഖപ്പെടുത്തിയത്.2010 ല്‍ 220000 പേര്‍ മരണമടഞ്ഞ ഭൂകമ്പത്തേക്കാള്‍ തീവ്രമായിരുന്നു ഇത്തവണത്തേതെന്ന് വിദഗ്ധര്‍ പറഞ്ഞു.പേമാരിയും കൊടുങ്കാറ്റും രക്ഷാപ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു.ദുരന്തം നേരിടാനായി പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി ഒരു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

കെട്ടിടാവശിഷ്ടങ്ങളില്‍ ഇനിയും ജീവനോടെ പലരും കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. തിരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചന ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഹെയ്തി എടുത്തിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക സംഘം ഹെയ്തിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായം നല്‍കുന്നുണ്ട്.