ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുതിർന്ന ബ്രിട്ടീഷ് പൗരന്മാരിൽ പകുതി പേരും വിൽപത്രം എഴുതുന്നില്ലെന്ന് പുതിയ ഗവേഷണഫലം. ഇൻഷുറൻസ് കമ്പനിയായ കാനഡ ലൈഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. പലരുടെയും ചിന്ത സമ്പത്തിനെ കുറിച്ച് മാത്രമാണെന്നും ഗവേഷകർ പറയുന്നു. സമ്പത്ത് മാത്രം ലക്ഷ്യം വെക്കുന്ന മുതിർന്നവർ ഇതുവരെ വിൽപത്രം എഴുതിവെക്കാൻ പോലും തയാറായിട്ടില്ല എന്നുള്ളതാണ് പഠനത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്നാൽ 55 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ മൂന്നിൽ ഒരാൾ ഇപ്പോഴും വിൽപത്രം നൽകിയിട്ടില്ലെന്നാണ് പഠനം പറയുന്നത്.

ഭാവി തലമുറയ്ക്ക് സ്വത്ത് കൈമാറാൻ ഇവർ അസ്വസ്ഥരാണെന്നും തങ്ങളുടെ സമ്പത്ത് മറ്റൊരാൾ കൈവശം വെക്കുന്നത്തിൽ തൃപതരല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മരണത്തെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ ആഗ്രഹിക്കാത്തവരാണ് ഇക്കൂട്ടർ. ഒരു വിൽപത്രം ഉണ്ടാക്കുന്നത് മരണശേഷം നിങ്ങളുടെ സമ്പത്തിന്റെ പങ്ക് ആർക്കൊക്കെ ലഭിക്കുമെന്നും, അപ്രതീക്ഷിതമായി മരണം കവർന്നാൽ നിക്ഷേപങ്ങളും സ്വത്തുവകകളും എവിടെയാണെന്ന് കണ്ടെത്താനും സഹായിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിലവിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ അനുസരിച്ച്, വിൽപത്രം രജിസ്റ്റർ ചെയ്യണം.

എങ്കിൽ മാത്രമേ മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവും മക്കൾക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളു. വിൽപ്പത്രം തയ്യാറാക്കുന്നത് ഒരു വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണെന്ന് ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നത് ലജ്ജാകരമാണെന്നും, കാനഡ ലൈഫിലെ ടെക്‌നിക്കൽ മാനേജർ സ്റ്റേസി ലവ് പറയുന്നു. ‘മരണം അപ്രതീക്ഷിതമാണ്. ആരൊക്കെ എന്നൊക്കെ എപ്പോൾ മരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ട് വിൽപത്രം എഴുതി വെക്കുക എന്നുള്ളത് പ്രായഭേദമന്യേ എല്ലാവർക്കും കഴിയുന്ന ഒന്നാണ്. പക്ഷെ ഈ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത് മുതിർന്നവർ പോലും അതിന് തയാറാകുന്നില്ല എന്നാണ്’ – സ്റ്റേസി ലവ് കൂട്ടിച്ചേർത്തു