വെറുംകൈയോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്പില്‍ തോമസ് ചാണ്ടിയുടേത്.

പത്താംക്‌ളാസ് വിദ്യാഭ്യാസവും ടെലിപ്രിന്റിങ്ങും പഠിച്ച ശേഷം യൂത്ത്കോണ്‍ഗ്രസ് രാഷ്ട്രീയവുമായി നടക്കുന്ന കാലത്താണ് തോമസ് ചാണ്ടി ഗള്‍ഫിലേക്ക് വിമാനം കയറിയത്. ഒരു അമേരിക്കന്‍ കപ്പലില്‍ സ്റ്റോറിന്റെ ചുമതലയുമായി ഗള്‍ഫ് ജോലി തുടങ്ങി. പുറംകടലിലെ പണിക്കിടയില്‍  ഛര്‍ദിയും അസുഖവുമായതോടെ അഞ്ചുമാസം കൊണ്ട് ആ പണി നിര്‍ത്തി. കുവൈത്തിലെത്തി ടൊയോട്ട സണ്ണിയുടെ സഹായത്തില്‍ ഒരു കമ്പനിയില്‍ ജോലി തരപ്പെട്ടു. അവിടെനിന്നാണ് തോമസ് ചാണ്ടി ജീവിതം തുടങ്ങിയത്.

അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തുമെത്തിയതാണ് തോമസ് ചാണ്ടിയുടെ രാഷ്ട്രീയത്തിലെ വഴിത്തിരിവ്. മന്ത്രിമാര്‍ക്കും മറ്റും കുവൈത്തില്‍ ആതിഥ്യമരുളുകയായിരുന്നു സംഘടനയുടെ പ്രധാന പരിപാടി. അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനടക്കമുള്ളവരുമായി നല്ല അടുപ്പം ഉണ്ടാക്കാനായി.

എണ്‍പതുകളില്‍ അദ്ദേഹം കുവൈത്തില്‍ സ്‌കൂള്‍ ബിസിനസ്സിലേക്കു കടന്നു. അതോടെയാണ് ജീവിതം മാറുന്നത്. കുവൈത്തിലെ മലയാളി കുടുംബങ്ങള്‍ക്ക് മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രശ്‌നമാണെന്നു മനസ്സിലാക്കി നാലഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സ്‌കൂള്‍ തുടങ്ങി. ആദ്യ വര്‍ഷം നഷ്ടമായിരുന്നു. കൂട്ടുകാര്‍ പിന്‍വാങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അവരെ ഒഴിവാക്കി ചാണ്ടി സ്‌കൂള്‍ ഏറ്റെടുത്തു. 1985-ലായിരുന്നു ഇത്.

സ്‌കൂള്‍ രക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കുവൈത്ത് യുദ്ധമെത്തി. ഉണ്ടാക്കിയതെല്ലാം നശിച്ചു. വെറുംകൈയോടെ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. പിന്നീട് യുദ്ധം അവസാനിച്ചുകഴിഞ്ഞ് വീണ്ടും കുവൈത്തിലേക്ക് മടങ്ങി. പിന്നെ, ഒരു കയറ്റമായിരുന്നുവെന്നാണ് തോമസ് ചാണ്ടി പറയാറ്. അഞ്ചു സ്‌കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റൊറന്റ്… ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഒപ്പം നാട്ടിലും ഹോട്ടല്‍ വ്യവസായത്തില്‍ കാലുകുത്തി. ആലപ്പുഴയില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ലേക് പാലസ് റിസോര്‍ട്ട് ആരംഭിച്ചുകൊണ്ടായിരുന്നു അത്. ഇതിനിടെ, ‘കുവൈത്ത് ചാണ്ടി’ എന്ന വിളിപ്പേരുംകിട്ടി.