ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഇംഗ്ലണ്ടിൽ വേനൽ കാലത്ത് ഉയരുന്ന കടുത്ത ചൂട് ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞവർഷം ജൂലൈയിലെ വേനൽ കാലത്ത് കടുത്ത ചൂടിൽ ഈസ്റ്റ് ലണ്ടനിൽ വീടുകൾക്ക് തീപിടുത്തം ഉണ്ടായിരുന്നു. ഇനിമുതൽ ചൂടു കൂടുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുമ്പോൾ ഹെൽത്ത് അലർട്ട് സിസ്റ്റം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും .

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും മെറ്റ് ഓഫീസും സംയുക്തമായാണ് ഹെൽത്ത് അലർട്ട് സിസ്റ്റം നടപ്പിലാക്കുന്നത്. ശാരീരികമായി ദുർബലരായവരുടെ രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ പദ്ധതി. കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് ഹീറ്റ് വേവ്സ് ഇടയ്ക്കിടയ്ക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ വേനൽ കാലത്ത് യുകെയിലെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു.


കഴിഞ്ഞവർഷം യുകെയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്നായിരുന്നു. അതു കൊണ്ടു തന്നെ വരും വർഷങ്ങളിലും വേനൽ കാലത്ത് സമാനമായ സാഹചര്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹീറ്റ് അലർട്ട് സിസ്റ്റം ഇന്ന് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ പ്രവർത്തിക്കും. ഇതിൻറെ ഭാഗമായി പൊതു ജനങ്ങൾക്ക് ആവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്ന സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് കൂടാതെ ഹീറ്റ് അലർട്ട് സിസ്റ്റത്തിൽ നിന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിനും ഗവൺമെന്റിനും ആരോഗ്യ പ്രവർത്തകർക്കും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.