ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജൂനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിനെതിരെ പരസ്യ പ്രസ്താവനയുമായി ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ . യൂണിയന്റെ നിലപാട് തീവ്രവാദ സ്വഭാവം ഉള്ളതാണെന്നും, മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്ന് സെക്രട്ടറി തുറന്നടിച്ചു. പണിമുടക്കിനെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, 33% ശമ്പള വർദ്ധനവ് വേണമെന്നാണ് യൂണിയന്റെ ആവശ്യം.

ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്കാണ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവിതചിലവും നികുതി ഇനങ്ങളും അനുദിനം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വേതനവും വർദ്ധിക്കണം എന്നാണ് ഡോക്ടർമാരുടെ ആവശ്യം. എന്നാൽ വേതന ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പ്രതിവർഷം 20000 പൗണ്ട് അധികം ഇവർക്ക് ലഭിക്കുമെന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. പണിമുടക്ക് അന്യായമാണെന്നും, അതിന്റെ സ്വഭാവം അംഗീകരിക്കാൻ കഴിയാത്തതാണെന്നുമുള്ള ആരോഗ്യ സെക്രട്ടറിയുടെ പരാമർശം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.

‘അന്യായമായ വർദ്ധനവാണ് ഇപ്പോൾ ഉന്നയിക്കുന്നത്. നിലവിലെ വേതനം, ഏറ്റവും അനുയോജ്യമാണ്. പിന്നെ എന്തിനാണ് സമരം എന്നുള്ളത് മനസിലാകുന്നില്ല. സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണം’- ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ പറഞ്ഞു. മുൻ കാലങ്ങളിൽ എൻ എച്ച് എസ് ജീവനക്കാർ നടത്തിയ പണിമുടക്കിനെക്കാൾ ശക്തിയേറിയതാണ് ഡോക്ടർമാരുടെ സമരം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആരോഗ്യ രംഗത്ത് തടസ്സം സൃഷ്ടിക്കുന്ന സമീപനമാണ് ഇതെന്നും പണിമുടക്കിൽ നിന്ന് ഡോക്ടർമാർ പിന്മാറണമെന്നും ആരോഗ്യ വകുപ്പ് പ്രതിനിധികൾ പറഞ്ഞു.