ലണ്ടന്‍: ആത്മഹത്യ പ്രവണതയുള്ള രോഗികളെ നോക്കുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ജോലിക്കിടെ ഉറങ്ങുന്നതായി റിപ്പോര്‍ട്ട്. മിറര്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യ പ്രവണതയുള്ള രോഗികളുടെ പരിചരണത്തിനായി 24 മണിക്കൂറും ഹെല്‍ത്ത് കെയര്‍ ജിവനക്കാര്‍ അരികലുണ്ടാകും. ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് രോഗികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിരീക്ഷണ സമയത്ത് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ഉറങ്ങുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. മാനസികാരോഗ്യ രംഗത്ത് വളരെ സൂക്ഷമമായ നിരീക്ഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതായി ഈ മേഖലയിലെ വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു.

ജോലിക്കിടെ ഉറങ്ങുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ചിത്രങ്ങളും മിറര്‍ പുറത്തുവിട്ടിട്ടിട്ടുണ്ട്. ഇതില്‍ ഒരു ചിത്രം എടുത്തിരിക്കുന്ന മെന്റല്‍ കെയര്‍ യൂണിറ്റില്‍ കഴിഞ്ഞ വര്‍ഷം ഒരു കൗമാരക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ജീവനക്കാരുടെ ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവന്‍ തന്നെ നഷ്ടപ്പെടുത്താന്‍ കാരണമായേക്കും. മിറര്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ ഹെല്‍ത്ത് വാച്ച്‌ഡോഗ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച്ച പറ്റിയെന്ന് ബോധ്യമായാല്‍ ജിവനക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കും.

 

രാത്രികാലങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നിരീക്ഷിക്കുന്നത് വളരെ സൂക്ഷമതയോടെ ചെയ്യേണ്ട കാര്യമാണെന്ന് ഒരു രോഗിയുടെ ബന്ധു പ്രതികരിച്ചു. ജീവനക്കാരുടെ ഒരു നിമിഷത്തെ ഉറക്കം വലിയ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ഓര്‍മ്മിക്കണമെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. ജോലിയില്‍ അശ്രദ്ധ കാണിച്ച മൂന്നില്‍ രണ്ട് പേരെ ഏജന്‍സി ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍ ഹെല്‍ത്ത് കെയര്‍ മിനിസ്റ്റര്‍ നോര്‍മാന്‍ ലാംമ്പ് പ്രതികരിച്ചു. രോഗിയുടെ ബന്ധുക്കള്‍ക്ക് തങ്ങളുടെ പ്രിയ്യപ്പെട്ടവര്‍ സുരക്ഷിതമായി ആശുപത്രികളിലിരിക്കുന്നുവെന്ന കാര്യം ഉറപ്പി്ക്കാനുള്ള അവകാശമുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.