ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഫുട്ബോൾ വേൾഡ് കപ്പ് നടക്കുന്ന ദിവസങ്ങളിൽ എയർപോർട്ടിൽ നൂറുകണക്കിന് ജീവനക്കാർ സമരത്തിന് മുതിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിന് പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് ഫുട്ബോൾ പ്രേമികൾക്ക് ഇത് കനത്ത തിരിച്ചടി ആയിരിക്കും. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് , കാർഗോ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന 700 ഓളം തൊഴിലാളികൾ നവംബർ 18 മുതൽ 3 ദിവസത്തേക്ക് പണിമുടക്കും എന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

പണിമുടക്ക് ഹീത്രു എയർപോർട്ടിലെ 2 , ,3 , 4 എന്നീ ടെർമിനുകളിൽ യാത്രാ തടസ്സത്തിനും കാലതാമസത്തിനും കാരണമാകും എന്നാണ് റിപ്പോർട്ടുകൾ. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാർ സമരത്തിന് മുതിരുന്നത്. ലോകകപ്പിനുള്ള യാത്രക്കാരെ സമരം ബാധിക്കുമെന്ന് യൂണിറ്റ് റീജിയണൽ ഓഫീസർ കെവിൻ ഹാൾ മുന്നറിയിപ്പ് നൽകി.

ലോകകപ്പ് മത്സരങ്ങൾ നവംബർ 20 നാണ് ഖത്തറിൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി ഖത്തർ എയർവെയ്സ് അധിക വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പണിമുടക്ക് ഇതിനെയെല്ലാം ബാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.