മലയാളി യുവാക്കള്‍ക്ക് ഐറിഷ് ആദരം. ഇരുട്ടത്ത് ആരും കാണാതെ ചോരയൊലിപ്പിച്ച് കിടന്ന വയോധികനെ രക്ഷപ്പെടുത്തിയ രണ്ടു മലയാളി യുവാക്കൾ.അയർലണ്ടിൽ കോര്‍ക്ക് നഗരപ്രാന്തത്തിലെ ബാലിന്‍കോളിഗിലെ ഇരുണ്ട റോഡിന് നടുവില്‍ തന്നെ പരിചരിച്ച ‘അപരിചിതരെ’ നേരിട്ട് കണ്ട് നന്ദിയറിയിക്കാന്‍ ഒരുങ്ങുകയാണ് ജോണ്‍ഫിന്‍ എന്ന 78കാരനും.

ടൗണില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെയാണ് ജോണ്‍ഫിന്‍ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണത്.അര്‍ദ്ധബോധാവസ്ഥയില്‍ മിനുട്ടുകളോളം വീണുകിടന്ന അദ്ദേഹത്തിന്റെ അടുക്കലേയ്ക്കാണ് കോര്‍ക്കിലെ മലയാളി യുവാക്കളായ ബോബിമോന്‍ ജോയിയും സുഹൃത്ത് അഖില്‍ തമ്പിയും രക്ഷകരായെത്തിയത്.

’ഞങ്ങള്‍ ഞെട്ടിപ്പോയി, എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അടുത്തേയ്ക്ക് പോയപ്പോള്‍ അദ്ദേഹം റോഡിന് നടുവില്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്., സമയം അര്‍ദ്ധരാത്രിയായിരുന്നു.അപ്പോഴേക്കും എതിര്‍ ദിശയില്‍ നിന്നെത്തിയ വാഹനം കൈകാട്ടി നിര്‍ത്തി,ഭാഗ്യവശാല്‍ ആ വാഹനത്തിലെ യാത്രക്കാരന്‍ ,ജോണിനെ അറിയുന്നയാളായിരുന്നു. കാറിലെ വെളിച്ചം തെളിയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ തലയ്ക്ക് സമീപം ഞങ്ങള്‍ രക്തം കണ്ടത്. ഉടനെ തന്നെ ഞങ്ങള്‍ എമര്‍ജന്‍സി സര്‍വീസിനെ അറിയിച്ചു.”

അപ്പോഴേയ്ക്കും , പിസാ ഡെലിവറിക്കാരനായ മറ്റൊരു യാത്രക്കാരനും അവിടെയെത്തി, ഡെലിവറി ഡ്രൈവര്‍ അദ്ദേഹം ആരെന്ന് മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ മകളുടെ വീട്ടില്‍ പോയി കാര്യം അറിയിക്കുകയും ചെയ്തു.ഏതാനം നിമിഷങ്ങള്‍ക്കകം തന്നെ ഗാര്‍ഡായും,എമര്‍ജന്‍സി സംഘവും പാഞ്ഞെത്തി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് നീക്കുകയായിരുന്നു.ഭാഗ്യവശാല്‍ ജീവന്‍ രക്ഷിക്കാനായി എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞത്.

തന്നെ രക്ഷിച്ച അദൃശ്യകരങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് ജോണ്‍ ഫിന്നിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ മെസേജ് പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാരെല്ലാം സംഭവമറിഞ്ഞത്. കോര്‍ക്കിലെ സുമനസുകളെല്ലാം ഈ നന്മയുടെ കരങ്ങള്‍ ആരുടേതാണെന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ രണ്ടുപേരും ഇത്ര വലിയൊരു കാര്യമാണ് ചെയ്തതെന്ന് ബോബിമോനും ,അഖിലും മനസിലാക്കിയത്.സംഭവമറിഞ്ഞ് കോര്‍ക്കിലെ പ്രാദേശിക മാധ്യമങ്ങളും ,പൊതു സമൂഹവുമെല്ലാം ഇപ്പോള്‍ ഈ മലയാളി യുവാക്കളെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. കോര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായ ബോബിമോന്‍ ജോയിയും അഖിലും ജോലി കഴിഞ്ഞ് വാഹനത്തില്‍ വീട്ടിലേയ്ക്ക് മടങ്ങവെയാണ് റോഡില്‍ വീണുകിടക്കുന്ന ജോണിനെ കാണാനിടയായത്.

കോട്ടയം മോനിപ്പിള്ളി,വരിക്കാശ്ശേരിയില്‍ ബോബിമോന്‍ ജോയി 2021 ലാണ് കോര്‍ക്കിലെത്തിയത്. പുത്തന്‍കുരിശ് ചായപ്പാട്ട് കുടുംബാംഗമായ അഖില്‍ തമ്പി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അയര്‍ലണ്ടില്‍ എത്തിയത്.അപരിചിതനെ കൈവിടാതെ പരിചരിച്ച നല്ല ശമരിയക്കാരന്റെ പരിവേഷമാണ് കോര്‍ക്കിലെ ജനസമൂഹം ഇപ്പോള്‍ ഈ മലയാളി യുവാക്കള്‍ക്ക് നല്‍കുന്നത്.